ഒരു പ്രശ്‌നവുമില്ലാത്ത ദിവസങ്ങളെ എനിക്ക് ഇഷ്ടമല്ല, എന്തെങ്കിലും ഒക്കെ പ്രതിസന്ധികൾ നേരിട്ട്, അവ പരിഹരിച്ചാൽ മാത്രമേ എനിക്ക് കിടന്നാൽ ഉറക്കം ലഭിക്കൂ.. ഇതാരുടെ വാക്കുകളാണ് എന്നല്ലേ.. ഉഡുപ്പിയിൽ നിന്ന് പുതിയ ജീവിതം കെട്ടിപ്പടുക്കാൻ അബുദാബിയിലേക്ക് പറന്ന് ഒരു സാമ്രാജ്യം പണിതിട്ടും ഇന്ന് പാപ്പരായി ജീവിക്കേണ്ടി വന്ന ഒരു ശതകോടീശ്വരന്റെ വാക്കുകളാണ് പേര് ബിആർ ഷെട്ടി എന്ന ബവഗുതി ഷെട്ടി.
പ്രതാപിയായിരുന്ന കാലത്ത് ബുർജ് ഖലീഫയിലെ ഒരുപാട് നിലകൾ വിലയ്ക്ക് വാങ്ങിയ, പ്രൈവറ്റ് ജെറ്റിൽ ലോകം ചുറ്റുന്ന ശതകോടീശ്വരൻ. പോക്കറ്റിൽ വെറും 665 രൂപയുമായി ഗൾഫിലെത്തി അവിടെ നിന്നും ആരും കൊതിക്കുന്ന സാമ്രാജ്യം കെട്ടിപ്പടുത്ത ബിസിനസുകാരൻ. 2015ൽ 2015 -ൽ ഇന്ത്യയിലെ 100 സമ്പന്നരുടെ ഫോബ്സ് പട്ടികയിൽ ഉൾപ്പെട്ട 2019-ൽ, 42-ാമത്തെ ധനികനായി ഇടംപിടിച്ച ബിആർ ഷെട്ടിക്ക് പിന്നീട് എന്ത് സംഭവിച്ചു? 18,000 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന ബിആർ ഷെട്ടിയുടെ തകർച്ച എവിടെ നിന്നായിരുന്നു?
1973 ൽ കർണാടകയിൽ നിന്ന് അബുദാബിയിൽ തുച്ഛമായ വരുമാനത്തിൽ ഫാർമ സെയിൽസ്മാനായാണ് ബിആർ ഷെട്ടിയുടെ തുടക്കം. 1975 ൽ അദ്ദേഹം ന്യൂ മെഡിക്കൽ സെൻറർ എന്ന ഒരു ചെറിയ ഫാർമസ്യൂട്ടിക്കൽ ക്ലിനിക്ക് സ്ഥാപിച്ചു. തുടക്കത്തിൽ അദ്ദേഹത്തിൻറെ ഭാര്യ മാത്രമായിരുന്നു മെഡിക്കൽ സെൻററിലെ ഡോക്ടർ. കാലക്രമേണ, യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സംരക്ഷണ ദാതാക്കളിൽ ഒന്നായി എൻഎംസി മാറി. ഇതോടെ ഷെട്ടി യുഎഇയുടെ സ്വകാര്യ ഹെൽത്ത് കെയർ മേഖലയിലെ മുൻനിരക്കാരനായി. അതിശയിപ്പിക്കുന്ന രീതിയിലായിരുന്നു ആസ്ഥാപനത്തിന്റെ വളർച്ച. എട്ടു രാജ്യങ്ങളിലെ 12 നഗരങ്ങളിലായി 45 ശാഖകൾ എൻഎംസിക്കുണ്ടായി. 1980 കളിൽ യുഎഇ എക്‌സ്‌ചേഞ്ച് എന്ന അദ്ദേഹത്തിന്റെ ധനകാര്യ സ്ഥാപനം ജനപ്രിയമായി. കേരളത്തിലേക്ക് പണമയക്കാനായി മലയാളികളിൽ ബഹുഭൂരിപക്ഷവും ആശ്രയിച്ചിരുന്നത് ഈ കമ്പനിയെയാണ്. പിന്നീട് 31 രാജ്യങ്ങളിലായി 800ലധികം ശാഖകളുള്ള വലിയ സ്ഥാപനമായി യുഎഇ എക്സ്ചേഞ്ച് മാറി. 2014ലാണ് 27 രാജ്യങ്ങളിലായി 1500ലധികം എടിഎമ്മുകളുള്ള ട്രാവലെക്സ് എന്ന ഫോറിൻ എക്സ്ചേഞ്ച് സ്ഥാപനത്തെ ഷെട്ടി ഏറ്റെടുക്കുന്നത്
ഷെട്ടിയുടെ എൻഎംസി നിയോ ഫാർമ ലണ്ടൻ സ്റ്റോക്ക് എസ്‌ക്ചേഞ്ചിൽ ലിസ്റ്റ് ചെയ്തതിലൂടെ 2012ൽ 33 കോടി ഡോളറാണ് അദ്ദേഹം സമാഹരിച്ചത്. ആ പണമുപയോഗിച്ച് അബുദാബി ഖലീഫ സിറ്റിയിൽ വലിയ ആശുപത്രി സമുച്ചയം അദ്ദേഹം പടുത്തുയർത്തി. സാമ്രാജ്യം ഇങ്ങനെ വളർന്നുകൊണ്ടിരിക്കുമ്പോഴാണ് ഒരു ദു:സ്വപ്‌നം പോലെ അത് സംഭവിക്കുന്നത്. 2019 ൽ മഡി വാട്ടേഴ്സ്-എന്ന അമേരിക്കൻ മാർക്കറ്റ് റിസർച്ച് സ്ഥാപനം എംഎൻസിയുടെ സാമ്പത്തിക ക്രമക്കേടുകൾ സമ്പന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടു. ഇതോടെ എംഎൻഎസിയുടെ ഓഹരിവില മൂന്നിലൊന്നായി കൂപ്പുകുത്തി. ഉന്നതതലത്തിലുള്ള രാജിവെച്ചൊഴിയലുകൾക്കൊടുവിൽ എൻഎംസിയുടെ ഡയറക്ടർ ആൻഡ് നോൺ എക്സിക്യുട്ടീവ് ചെയർമാൻ എന്ന സ്ഥാനം ഷെട്ടിക്ക് രാജിവെയ്ക്കേണ്ടിവന്നു. പിന്നാലെ ബി.ആർ ഷെട്ടിക്ക് തന്റെ 12,478 കോടി രൂപയുടെ കമ്പനി ആ സമയത്ത് വെറും 74 രൂപയ്ക്ക് ഇസ്രായേലി – യുഎഇ കൺസോർഷ്യത്തിന് വിൽക്കേണ്ടി വന്നു.വിവിധ ബാങ്കുകൾക്ക് ബി.ആർ ഷെട്ടി കൊടുക്കാനുണ്ടെന്ന് പറയപ്പെടുന്ന 50,000 കോടി രൂപയുടെ കടബാധ്യതയാണ് അദ്ദേഹത്തെ വെട്ടിലാക്കിയത്. ലണ്ടൻ സ്റ്റേക്ക് എക്സ്ചെയിഞ്ചിനെ വഞ്ചിച്ചതിനും ബിആർ ഷെട്ടിക്കെതിരെ ലണ്ടനിൽ നേരെത്തെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷെട്ടിയുടെയും അതുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളെയും യു.എ.ഇ സെന്ററൽ ബാങ്ക് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്തായാലും ഈ പ്രതിസന്ധികളെല്ലാം തരണം ചെയ്ത് വീണ്ടും തന്റെ സാമ്രാജ്യം പടുത്തുയർത്താനുള്ള ശ്രമത്തിലാണ് ബിആർ ഷെട്ടിയിപ്പോൾ… വീണുപോയ ഇടത്ത് നിന്നും തളരാതെ ഉയർത്തെഴുന്നേറ്റ് പൊരുതാൻ ശ്രമിക്കുന്ന ഈ ശതകോടീശ്വരന്റെ കഥ ബിസിനസ് ലോകത്ത് തന്റേതായ ഇടം കണ്ടെത്താൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഒരു പാഠമാണ്…
Discussion about this post