എറണാകുളം : കേരളത്തിലെ ആക്രി കടകളുടെ മറവിൽ വലിയ രീതിയിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തൽ. ജിഎസ്ടി വകുപ്പ് നടത്തിയ പരിശോധനയിലാണ് വൻതോതിൽ ഉള്ള സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയത്. കേരളത്തിലെ ഏഴോളം ജില്ലകളിലെ ആക്രി കച്ചവട കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ ആയിരം കോടിയിലേറെ രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് കണ്ടെത്തിയിട്ടുള്ളത്.
ഷെൽ കമ്പനികൾ രൂപീകരിച്ചും വ്യാജ ബില്ലുകൾ ഉണ്ടാക്കിയും ആണ് ആക്രി കച്ചവടത്തിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തുന്നത്. ജിഎസ്ടി വകുപ്പിന്റെ ഓപ്പറേഷൻ പാം ട്രീ എന്ന പേരിലുള്ള ദൗത്യത്തിൽ 300ലേറെ ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ആയിരുന്നു കേരളത്തിലെ വിവിധ ജില്ലകളിലെ ആക്രി കച്ചവട കേന്ദ്രങ്ങളിൽ ഒരേസമയം പരിശോധന നടത്തിയത്.
പ്രാഥമിക പരിശോധനയിൽ തന്നെ 500 കോടി രൂപയുടെ വ്യാജ ബില്ലുകൾ നിർമ്മിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലും ഇവർ നടത്തിയ ഇടപാടുകളെ കുറിച്ചും പരിശോധിക്കുമെന്നും ജിഎസ്ടി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ജിഎസ്ടി വകുപ്പിൽ നിന്നടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ കൂടി ഏകോപനത്തോടെ മുന്നൂറിലേറെ ഉദ്യോഗസ്ഥർ കൊച്ചിയിൽ മൂന്ന് ദിവസം ക്യാമ്പ് ചെയ്ത് തയ്യാറെടുത്ത ശേഷം ആയിരുന്നു സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്.
Discussion about this post