ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. ഡൽഹിയിലാണ് ദ്രൗപതി മുർമു വോട്ട് രേഖപ്പെടുത്തിയത്. രാഷ്ട്രപതിയ്ക്ക് പുറമേ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, കേന്ദ്രമന്ത്രിമാരായ ഡോ. എസ് ജയ്ശങ്കർ, ഹർദീപ് സിംഗ് പുരി എന്നിവരും ഡൽഹിയിൽ വോട്ട് ചെയ്തു. ഡൽഹിയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.
രാവിലെ ഏഴ് മണിയോടെയാണ് ആറാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ തന്നെ ദ്രൗപതി മുർമു വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിൽ എത്തിയിരുന്നു. വോട്ട് ചെയ്ത ശേഷം വിരലിൽ പുരട്ടിയ മഷിയടയാളം മാദ്ധ്യമപ്രവർത്തകരെ കാണിച്ച ശേഷമാണ് രാഷ്ട്രപതി മടങ്ങിയത്.
ഭാര്യയ്‌ക്കൊപ്പം എത്തിയാണ് ധൻകർ വോട്ട് ചെയ്തത്. വോട്ടുകൾ എന്നത് നമ്മുടെ ഉത്തരവാദിത്വവും ശക്തിയുമാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ലോകത്ത് തന്നെ ഏറ്റവും ശക്തവും ആകർഷവുമായ ജനാധിപത്യമാണ് ഇന്ത്യയിലേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ സമ്മദിതായവകാശം വിനിയോഗിച്ചതായി വോട്ട് രേഖപ്പെടുത്തിയ ശേഷം ഡോ. എസ് ജയ്ശങ്കർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഈ ബൂത്തിൽ ആദ്യമായി വോട്ട് രേഖപ്പെടുത്തിയ പുരുഷ വോട്ടറാണ് ഞാൻ. ഈ അത്യപൂർവ്വ നിമിഷത്തിൽ നമ്മുടെ രാജ്യത്തിനായി എല്ലാ വോട്ടർമാരും വോട്ട് രേഖപ്പെടുത്തണം എന്നും ജയ്ശങ്കർ കൂട്ടിച്ചേർത്തു.
Discussion about this post