ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അതിന്റെ ക്ലൈമാക്സിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. ഏഴ് ഘട്ടങ്ങളിലായുള്ള പൊതു തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് ശനിയാഴ്ച അരങ്ങേറും. ആറാംഘട്ടത്തിൽ മൊത്തം 58 ലോക്സഭാ സീറ്റുകളിലേക്കാണ് ജനവിധി. 6 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായാണ് ഈ 58 സീറ്റുകൾ.
ആറാംഘട്ടത്തിൽ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടം ഡൽഹിയിലും ഹരിയാണയിലുമാണ്. രാജ്യതലസ്ഥാനമായ
ഡൽഹിയിലും അയൽ സംസ്ഥാനമായ ഹരിയാണയിലും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. ഇതിനൊപ്പം ഉത്തർപ്രദേശിലെ
14 സീറ്റുകളിലേക്കും ബംഗാൾ, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ 8 വീതം മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കും.
ഡൽഹിയിലെയും ഹരിയാണയിലെയും മുഴുവൻ സീറ്റുകളിലും കഴിഞ്ഞ തവണ ബിജെപിയാണ് വിജയിച്ചത്. ഡൽഹിയിലെ ഏഴിൽ ഏഴും ബിജെപി ജയിച്ചപ്പോൾ, ഹരിയാണയിലെ 10 സീറ്റുകളിലും താമര വിരിഞ്ഞു. ഡൽഹിയിൽ ബിജെപിയെ ചെറുക്കൻ ശത്രുപക്ഷത്തായിരുന്ന കോൺഗ്രസും ആം ആദ്മി പാർട്ടിയും ഇത്തവണ ഒന്നിച്ചാണ് മത്സരിക്കുന്നത്.
ഇന്ദ്രപ്രസ്ഥത്തിലെ ഏഴ് ലോക്സഭാ മണ്ഡലങ്ങളിൽ നാലെണ്ണത്തിൽ എഎപിയും മൂന്നെണ്ണത്തിൽ കോൺഗ്രസുമാണ് ജനവിധി തേടുന്നത്.
നരേന്ദ്ര മോദി തരംഗം ആഞ്ഞടിച്ചപ്പോൾ 2019ൽ 57 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് ബിജെപി ഡൽഹി തൂത്തുവാരിയത്. ബിജെപി ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് ജയിച്ച ചാന്ദ്നി ചൗക്ക് മണ്ഡലത്തിൽ പോലും 23 ശതമാനത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്നു.
കോൺഗ്രസ്-ആം ആദ്മി പാർട്ടി സഖ്യം താഴെ തട്ടിൽ ഫലപ്രദമല്ലെന്നാണ് റിപ്പോർട്ടുകൾ. ഡൽഹി പ്രദേശ് കോൺഗ്രസ് ഘടകത്തിന് എഎപിയുമായി സഖ്യം ഉണ്ടാക്കിയതിൽ വലിയ അതൃപ്തിയുണ്ട്. ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷനായിരുന്ന അരവിന്ദർ സിംഗ് ലൗലി പാർട്ടി വിട്ട് അടുത്തിടെ ബിജെപിയിലേക്ക് ചേക്കേറിയിരുന്നു.
മദ്യ അഴിമതി കേസിൽ അകപ്പെട്ട് മുഖം നഷ്ടപ്പെട്ട അരവിന്ദ് കെജ്രിവാളിനെയും എഎപി നേതാക്കളെയും പ്രചാരണത്തിനിടെ പ്രതിരോധിക്കേണ്ട ദുരവസ്ഥയിലായിരുന്നു ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾ. എഎപി സർക്കാരിനെതിരായ
മദ്യഅഴിമതി കേസിൽ അന്വേഷണം ആവശ്യപ്പെട്ട് ആദ്യം രംഗത്ത് വന്ന പാർട്ടിയാണ് കോൺഗ്രസ് എന്നതാണ് വിരോധാഭാസം.
മദ്യ കുംഭകോണക്കേസിൽ അരവിന്ദ് കെജ്രിവാൾ താൽക്കാലിക ജാമ്യത്തിൽ ഇറങ്ങി പ്രചാരണത്തിന് വന്നത് എഎപിക്ക് കുറച്ച് ആശ്വാസം നൽകിയിരുന്നു. എന്നാൽ, ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി സ്വാതി മലിവാളിനെ അരവിന്ദ് കേജരിവാളിന്റെ പിഎ മർദ്ദിച്ച സംഭവം പാർട്ടിക്ക് കനത്ത ആഘാതം ഉണ്ടാക്കിയിരിക്കുകയാണ്. സ്ത്രീ സംരക്ഷണത്തെ കുറിച്ച് വാചാലനാകുന്ന കേജരിവാളിന്റെ മൗനം ഡൽഹിയിലെ വോട്ടർമാർക്കിടയിൽ വലിയ ചർച്ചയാണ്.
സുഷമ സ്വരാജിന്റെ മകളും ബിജെപി യുവ നേതാവുമായ ബാൻസുരി സ്വരാജും എഎപി നേതാവ് സോംനാഥ് ഭാരതിയും ഏറ്റുമുട്ടുന്ന ന്യൂഡൽഹി മണ്ഡലമാണ് ഡൽഹിയിലെ പോരാട്ടങ്ങളിൽ ശ്രദ്ധേയം. മനോജ് തിവാരിയും കനയ്യ കുമാറും നേർക്കുനേർ വരുന്ന ഡൽഹി നോർത്ത് ഈസ്റ്റ് മണ്ഡലമാണ് മറ്റൊന്ന്. എല്ലാ വിഭാഗം ജനങ്ങൾക്കുമിടയിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സ്വീകാര്യത ഡൽഹിയിൽ ഇത്തവണയും തുണയാകുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.
ഒഡീഷയിലെയും ജാർഖണ്ഡിലെയും നാല് ലോക്സഭാ മണ്ഡലങ്ങൾ വീതവും കശ്മീരിലെ ഒരു മണ്ഡലവും ശനിയാഴ്ച പോളിംഗ് ബൂത്തിലേക്ക് പോകും. ഇത് കൂടാതെ ഒഡീഷയിലെ 42 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാരും സമ്മതിദാന അവകാശം വിനിയോഗിക്കും.
ജൂൺ ഒന്നിനാണ് ലോക്സഭാ തെരഞ്ഞെടുപ്പ് മാമാങ്കത്തിന് അന്ത്യം കുറിക്കുന്ന അവസാനഘട്ട വോട്ടെടുപ്പ്. ഏഴാംഘട്ടത്തിൽ അവശേഷിക്കുന്ന 57 മണ്ഡലങ്ങളിലാണ് ജനവിധി. രാജ്യം കാത്തിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരിക ജൂൺ നാലിനാണ്.
Discussion about this post