സോൾ : പ്രതിരോധ സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച് ഇന്ത്യയും ദക്ഷിണ കൊറിയയും. സോളിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ദക്ഷിണ കൊറിയൻ ദേശീയ പ്രതിരോധ മന്ത്രി ആൻ ഗ്യു-ബാക്കും പങ്കെടുത്തു. അത്യാധുനിക സാങ്കേതികവിദ്യകൾ , സൈബർ സുരക്ഷ, പ്രതിരോധ സാമഗ്രികളുടെ സംയുക്ത ഉൽപ്പാദനം എന്നിവയിൽ ഇരുരാജ്യങ്ങളും ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ആഗോള സുരക്ഷാ സാഹചര്യങ്ങളിലും യുദ്ധതന്ത്രങ്ങളിലും ദ്രുതഗതിയിലുള്ള സാങ്കേതിക മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയും ദക്ഷിണ കൊറിയയും പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യൻ പ്രതിരോധ മന്ത്രിയുടെ ദക്ഷിണ കൊറിയ സന്ദർശനത്തിനിടയിൽ ഇരുരാജ്യങ്ങളും തമ്മിൽ തന്ത്രപ്രധാനമായ മൂന്ന് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. പ്രതിരോധ സൈബർ സഹകരണത്തിനുള്ള കരാർ ആണ് ഇതിൽ പ്രധാനപ്പെട്ടത്. വർദ്ധിച്ചുവരുന്ന സൈബർ ഭീഷണികളെ പ്രതിരോധിക്കാനും നിർണായക സൈനിക അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കാനും ഡിജിറ്റൽ പ്രതിരോധ ഏകോപനം മെച്ചപ്പെടുത്താനും ഈ കരാർ സഹായിക്കും.
സൈനിക പരിശീലന കൈമാറ്റത്തിനുള്ള കരാർ ആണ് മറ്റൊന്ന്. ഇന്ത്യയിലെ നാഷണൽ ഡിഫൻസ് കോളേജും കൊറിയ നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റിയും തമ്മിലുള്ള അക്കാദമിക-പരിശീലന കൈമാറ്റങ്ങൾ ശക്തമാക്കുകയാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്. യുഎൻ സമാധാന പരിപാലന സഹകരണം ആണ് മറ്റൊരു കരാർ. ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങളിൽ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിലുള്ള ഏകോപനം വർദ്ധിപ്പിക്കാൻ കഴിയും.










