ഇന്ത്യൻ ക്രിക്കറ്റിൽ ഫിറ്റ്നസിന്റെ പര്യായമായി അറിയപ്പെടുന്ന ഇതിഹാസ താരമാണ് വിരാട് കോഹ്‌ലി. യോ-യോ ടെസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത ഫിറ്റ്നസ് മാനദണ്ഡങ്ങൾ ഇന്ത്യൻ ടീമിൽ കൊണ്ടുവന്നതും, ഒരു തലമുറയെ മുഴുവൻ ഫിറ്റ്നസ് അധിഷ്ഠിതമായ ജീവിതശൈലിയിലേക്ക് നയിച്ചതും കോഹ്‌ലിയുടെ മാതൃകയാണ്. എന്നാൽ, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസ് രാജ്യത്തെ ഹോക്കി താരങ്ങളുടേതുമായി തട്ടിച്ചുനോക്കുമ്പോൾ 15 ശതമാനം പോലുമില്ലെന്ന കോഹ്‌ലിയുടെ തുറന്നുപറച്ചിലാണ് ഇപ്പോൾ കായിക ലോകത്തെ പ്രധാന ചർച്ചാവിഷയം.
ആർ.സി.ബി ഇന്നൊവേഷൻ ലാബ് ഇന്ത്യൻ സ്പോർട്സ് സമ്മിറ്റിൽ സംസാരിക്കവെയാണ് കോഹ്‌ലി സുപ്രധാനമായ ഈ അഭിപ്രായപ്രകടനം നടത്തിയത്. ഈ വാക്കുകളെ വലിയ ആവേശത്തോടെയാണ് ഇന്ത്യൻ ഹോക്കി താരങ്ങൾ സ്വീകരിച്ചിരിക്കുന്നത്. ഫിറ്റ്നസ് എന്നത് ഗെയിമിൽ മികവ് പുലർത്താൻ സഹായിക്കുന്ന ഒരു ഘടകം മാത്രമല്ല, തന്റെ കരിയറിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ കഴിയാത്ത ജീവിതശൈലിയാണെന്ന് കോഹ്‌ലി വ്യക്തമാക്കി.
“ചില സമയങ്ങളിൽ ആളുകൾ ഫിറ്റ്നസിനെ വലിയൊരു അത്ഭുതമായി കാണുന്നത് എനിക്കറിയാം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം എൻ്റെ ജോലി ആവശ്യപ്പെടുന്ന കാര്യമാണത്. അത് ഒരു പതിവായിരിക്കണം, അല്ലാതെ സവിശേഷമായി ആഘോഷിക്കപ്പെടേണ്ട ഒന്നല്ല,” കോഹ്‌ലി പറഞ്ഞു.
മറ്റ് കായിക ഇനങ്ങളെ അപേക്ഷിച്ച് ക്രിക്കറ്റിന് ലഭിക്കുന്ന അമിത പ്രാധാന്യത്തെക്കുറിച്ചും കോഹ്‌ലി തുറന്നുപറഞ്ഞു.
“നമ്മുടെ രാജ്യത്ത് ക്രിക്കറ്റിന് വലിയ പ്രാധാന്യം ലഭിക്കുന്നതുകൊണ്ട് നമ്മൾ പലപ്പോഴും മറ്റ് കായിക ഇനങ്ങളെ മറന്നുപോകുന്നു. സത്യം പറയുകയാണെങ്കിൽ, ഒരു ഇന്ത്യൻ ഹോക്കി താരത്തിന്റെ ഫിറ്റ്നസിന്റെ 15 ശതമാനം പോലും നമ്മൾ ക്രിക്കറ്റ് താരങ്ങൾക്കില്ല. നമ്മുടെ ട്രെയിനിങ് സെഷനുകൾ കണ്ടാൽ ഹോക്കി താരങ്ങൾ ഒരുപക്ഷെ ചിരിച്ചേക്കാം. കാരണം, അവരുടെ കളിക്ക് അത്രത്തോളം ശാരീരികക്ഷമത ആവശ്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
കോഹ്‌ലിയെപ്പോലെ ഫിറ്റ്നസിന് ഇത്രയധികം പ്രാധാന്യം നൽകുന്ന ഒരു ഇതിഹാസ താരം തങ്ങളുടെ കഷ്ടപ്പാടുകളെ അംഗീകരിച്ചത് ഹോക്കി ലോകത്തിന് വലിയ ആവേശമാണ് നൽകിയിരിക്കുന്നത്. ഇന്ത്യൻ ടീമിലെ പ്രമുഖ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ സന്തോഷം പങ്കുവെച്ചു. സൂപ്പർ താരം ഹാർദിക് സിങ് പറഞ്ഞു “വർഷങ്ങളായി കടുത്ത സമ്മർദ്ദങ്ങൾക്കിടയിലും ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന, എല്ലാ കായികതാരങ്ങൾക്കും ഫിറ്റ്നസിൽ മാതൃകയായ വിരാട് കോഹ്‌ലിയെപ്പോലൊരാൾ ഈ വാക്കുകൾ പറയുമ്പോൾ അത് ഹോക്കി സമൂഹത്തിന് നൽകുന്ന ഊർജ്ജം ചെറുതല്ല,” മുതിർന്ന ഇന്ത്യൻ താരം ഹാർദിക് സിങ് വ്യക്തമാക്കി.












