ഇന്ത്യൻ സാമ്പത്തിക രംഗത്ത് വൻ കുതിപ്പിന് വഴി വെക്കുന്ന നിക്ഷേപത്തിനൊരുങ്ങുകയാണ് ആഗോള ടെക് ഭീമനായ ഗൂഗിൾ. മൊബൈൽ ഫോണുകളും ഡ്രോണുകളും ഇന്ത്യയിൽ നിർമ്മിക്കാൻ ശതകോടികളുടെ നിക്ഷേപമാണ് ഗൂഗിൾ നടത്തുന്നത്. നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടിലാണ് ഗൂഗിൾ നിക്ഷേപം നടത്തുക. കേന്ദ്രസർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായുണ്ടായ നിക്ഷേപ സൗഹൃദ അന്തരീക്ഷമാണ് ഗൂഗിളിന്റെ തീരുമാനത്തിന് കാരണം.
നിക്ഷേപവുമായി ബന്ധപ്പെട്ട് കേന്ദ്ര- സംസ്ഥാന സർക്കാരുകളുമായുള്ള ഗൂഗിളിന്റെ ചർച്ചകൾ പൂർത്തിയായിട്ടുണ്ട്. ഡ്രോണുകളുടെ നിർമ്മാണം അസംബ്ലിംഗ് എന്നിവയാണ് ഇവിടെ വച്ച് നടത്തുന്നത്. ഇത്തരത്തിൽ നിർമ്മിച്ച ഡ്രോണുകൾ അമേരിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. നിർമ്മാണരംഗം ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെയും ഇന്ത്യയുടെ തൊഴിൽശക്തി ഫലപ്രദമായി വിനിയോഗിക്കുന്നതിന്റെയും ഭാഗമാണ് തമിഴ്നാട്ടിലേക്കുള്ള ഗൂഗിളിന്റെ വരവ്. ഇതിന് പുറമേ ഇന്ത്യയിലെ വിപണിയിൽ തങ്ങളുടെ ഉത്പന്നങ്ങളുടെ വ്യാപാരം ശക്തമാക്കുക എന്നതും ഗൂഗിളിന്റെ ലക്ഷ്യമാണ്.
ഗൂഗിൾ എത്തുന്നതോട് കൂടി ഇന്ത്യയുടെ ഡ്രോൺ മാർക്കറ്റും ഉണരും. 2030 ആകുമ്പോഴേയ്ക്കും ഡ്രോൺ വിപണിയിൽ നിന്ന് മാത്രം 13 ബില്യൺ ഡോളറിന്റെ നേട്ടം സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഡ്രോണുകളുടെ നിർമ്മാണത്തിൽ ആഗോള വിപണിയിൽ നിർണായ സ്ഥാനം ഉറപ്പിക്കാൻ ഗൂഗിളിന് കഴിഞ്ഞിട്ടുണ്ട്. ഡ്രോണുകൾക്ക് പുറമേ പിക്സൽ സ്മാർട് ഫോണുകളും ഗൂഗിൾ തമിഴ്നാട്ടിൽ നിർമ്മിയ്ക്കുന്നുണ്ട്.
ഗൂഗിൾ പിക്‌സൽ ഫോണുകളുടെ അസംബ്ലിംഗ് യൂണിറ്റ് ആയിരിക്കും തമിഴ്‌നാട്ടിൽ സ്ഥാപിക്കപ്പെടുന്നത്. തായ്വാനീസ് കരാർ നിർമ്മാണ പങ്കാളിയായ ഫോക്സ്‌കോൺ ടെക്നോളജി ഗ്രൂപ്പുമായി സഹകരിച്ചായിരിക്കും പിക്‌സൽ ഫോണുകളുടെ അസംബ്ലിങ് യൂണിറ്റ് ഗൂഗിൾ തമിഴ്‌നാട്ടിൽ സ്ഥാപിക്കുന്നത്. പേഴ്‌സണൽ കമ്പ്യൂട്ടർ നിർമ്മാതാക്കളായ എച്ച്പിയുമായി ചേർന്ന് ഗൂഗിൾ നേരത്തെ ചെന്നൈയിൽ ക്രോംബുക് നിർമ്മാണവും ആരംഭിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഫോക്സ്‌കോൺ, ഡിക്സോൺ എന്നിവരുമായി ഇതിനോടകം തന്നെ ഗൂഗിൾ ചർച്ച നടത്തി. നിർമ്മാണം ആരംഭിക്കുന്നതിലൂടെ രാജ്യത്തെ സ്മാർട് ഫോൺ വിപണി കീഴടക്കാനും ഗൂഗിളിന് ഉദ്ദേശ്യമുണ്ട്. ഗൂഗിൾ എത്തുന്നതോട് കൂടി കോടികളുടെ നിക്ഷേപമാണ് രാജ്യത്തേക്ക് ഒഴുകുക. ഇത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ കരുത്ത് ഇരട്ടിയാക്കും.
Discussion about this post