ചെന്നൈ : ടൂത്ത് പേസ്റ്റ് ആണെന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച നാല് കുട്ടികൾ ഗുരുതരാവസ്ഥയിൽ. തമിഴ്നാട് കടലൂർ ജില്ലയിലെ വിരുദാചലത്തിന് സമീപമാണ് ദാരുണമായ സംഭവം നടന്നത്. രണ്ടിനും അഞ്ചിനും ഇടയിൽ പ്രായമുള്ള ഒരു കുടുംബത്തിലെ നാല് കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
വിരുദാചലം സ്വദേശിയായ മണികണ്ഠന്റെ മക്കളായ അനുഷ്ക , ബാലമിത്രൻ എന്നിവരും മണികണ്ഠന്റെ സഹോദരിയുടെ മക്കളായ ലാവണ്യ , രശ്മിത എന്നിവരുമാണ് ടൂത്ത് പേസ്റ്റ് ആണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ലു തേച്ചത്. ടൂത്ത് പേസ്റ്റിന് സമാനമായ ട്യൂബിൽ ലഭ്യമാകുന്ന ടെലിവിഷമാണ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വില്ലനായി മാറിയിരിക്കുന്നത്. അവശനിലയിൽ ആയ കുട്ടികളെ ചിദംബരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടികൾ രക്തം ഛർദിച്ചപ്പോഴാണ് മാതാപിതാക്കൾ വിവരമറിയുന്നത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ കുട്ടികളെ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് നാല് കുട്ടികളും. ഏതാനും മാസങ്ങൾക്ക് മുൻപ് ബംഗളൂരുവിലും സമാനമായ സംഭവത്തിൽ ഒരു പെൺകുട്ടി മരിച്ചിരുന്നു.
Discussion about this post