എറണാകുളം : ആലുവയിൽ 12 വയസ്സുകാരിയെ കാണാതായതായി പരാതി. ആലുവയിൽ താമസിക്കുന്ന കൊൽക്കത്ത സ്വദേശികളുടെ മകളെയാണ് കാണാതായത്. ഞായറാഴ്ച വൈകിട്ട് വീടിന് സമീപമുള്ള കടയിലേക്ക് പോയ പെൺകുട്ടി പിന്നീട് തിരിച്ചു വരാതിരുന്നതോടെയാണ് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുന്നത്.
സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. രണ്ടുമാസം മുൻപാണ് കുട്ടി അമ്മയോടൊപ്പം കൊൽക്കത്തയിൽ നിന്നും ആലുവയിലേക്ക് എത്തിയിരുന്നത്. ആലുവ എടയപ്പുറത്താണ് ഈ കുടുംബം താമസിച്ചിരുന്നത്. കേരളത്തിൽ ജീവിക്കാൻ താല്പര്യമില്ലെന്ന് കുട്ടി പലപ്പോഴും മാതാപിതാക്കളോട് പറഞ്ഞിരുന്നതായി കുടുംബം പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
കുട്ടി ട്രെയിനിൽ കയറി കൊൽക്കത്തയിലേക്ക് തിരികെ പോയത് ആകാം എന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച സൂചന. ഒരു സുഹൃത്തും കുട്ടിയോടൊപ്പം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. കേരളത്തിൽ തുടരാൻ താല്പര്യമില്ലെന്ന് നിരന്തരം അറിയിച്ചിട്ടും മാതാപിതാക്കൾ സമ്മതിക്കാതിരുന്നതോടെ കുട്ടി സുഹൃത്തുമായി നാടുവിടുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. റെയിൽവേയുടെ കൂടി സഹായത്തോടെ കുട്ടിയെ ട്രെയിനിൽ നിന്നും കണ്ടെത്താനുള്ള ഊർജ്ജിത ശ്രമങ്ങൾ ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
Discussion about this post