ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും പാകിസ്താനിൽ നിന്നുമുള്ള ചില നേതാക്കളുടെ പിന്തുണ ലഭിക്കുന്നതിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയെ ശത്രു രാജ്യമായും ഇന്ത്യയിലെ ജനങ്ങളെ ശത്രുക്കളായും കണക്കാക്കുന്നവർ ഇങ്ങനെ ചിലർക്ക് മാത്രം പിന്തുണ നൽകുന്നത് ഗൗരവതരമായി കാണേണ്ട കാര്യമാണെന്നും മോദി വ്യക്തമാക്കി.
കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ ചില വീഡിയോകളും പ്രസംഗങ്ങളും പങ്കുവെച്ചുകൊണ്ട് മുൻ പാകിസ്താൻ മന്ത്രി ചൗധരി ഫവാദ് ഹുസൈൻ പലപ്പോഴും സമൂഹമാദ്ധ്യമങ്ങളിലൂടെ പിന്തുണ നൽകാറുണ്ട്. അടുത്തിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിൽ മോചിതനായ സന്ദർഭത്തിലും ഡൽഹി വോട്ടെടുപ്പ് ദിനത്തിലും മുൻ പാക് മന്ത്രി സമൂഹമാദ്ധ്യമങ്ങളിലൂടെ പിന്തുണ നൽകിയിരുന്നു. ഈ വിഷയത്തെക്കുറിച്ച് ഒരു ദേശീയ ചാനൽ ചോദ്യമുന്നയിച്ചപ്പോഴാണ് പ്രധാനമന്ത്രി അഭിപ്രായം പങ്കുവെച്ചത്.
ഇന്ത്യക്കാരെ ശത്രുക്കളായി കാണുന്ന ചിലർ ചില പ്രത്യേക വ്യക്തികൾക്ക് മാത്രം ഇത്തരത്തിൽ പിന്തുണ നൽകുന്നത് ഗൗരവതരമായതും അന്വേഷണം വേണ്ടതുമായ വിഷയമാണ്. എന്നാൽ ഇന്ത്യയിലെ ജനങ്ങൾ പക്വതയുള്ളവരും കാര്യങ്ങൾ തിരിച്ചറിയുന്നവരുമാണ്. അതിർത്തിക്ക് അപ്പുറത്തുനിന്നുള്ള ഇത്തരം പ്രസ്താവനകൾ ഒന്നും ഇന്ത്യയുടെ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
Discussion about this post