പ്യോംഗ്യാംഗ്: വീണ്ടും ചാര ഉപഗ്രഹം വിക്ഷേപിക്കാൻ ശ്രമിച്ച ഉത്തര കൊറിയയ്ക്ക് തിരിച്ചടി. വിക്ഷേപണത്തിന് പിന്നാലെ ഉപഗ്രഹം വഹിച്ച റോക്കറ്റ് തകർന്നു വീണു. തിങ്കളാഴ്ചയായിരുന്നു ഉത്തര കൊറിയയുടെ ഉപഗ്രഹ വിക്ഷേപണം.
അമേരിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ വിവരങ്ങൾ ചോർത്തുക ലക്ഷ്യമിട്ടുകൊണ്ടായിരുന്നു ചാര ഉപഗ്രഹം വിക്ഷേപിച്ചത്. എന്നാൽ ഉപഗ്രഹവും വഹിച്ചുകൊണ്ടുള്ള റോക്കറ്റ് പറന്നുയർന്നതിന് തൊട്ട് പിന്നാലെ തകർന്ന് താഴെ വീഴുകയായിരുന്നു. റോക്കറ്റിലെ എൻജിൻ തകരാറിനെ തുടർന്നാണ് റോക്കറ്റ് തകർന്നത് എന്നാണ് ഉത്തര കൊറിയയുടെ ഔദ്യോഗിക ന്യൂസ് ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി വ്യക്തമാക്കുന്നത്.
ലിഖ്വിഡ് ഓക്‌സിജൻ പെട്രോളിയം എൻജിൻ ആയിരുന്നു ഉപഗ്രഹം വിക്ഷേപിക്കാനായി തയ്യാറാക്കിയ പുതിയ റോക്കറ്റിൽ പരീക്ഷിച്ചിരുന്നത്. ഉപഗ്രഹം തകർന്നതിൽ ഉത്തരകൊറിയ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. തിങ്കളാഴ്ച ഉത്തര കൊറിയ, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങൾ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഉപഗ്രഹം തകർന്നു വീണത്. അതുകൊണ്ട് തന്നെ ഈ രാജ്യങ്ങളുടെ പങ്കും ഉത്തര കൊറിയ സംശയിക്കുന്നുണ്ട്.
ഉത്തരകൊറിയയുടെ രണ്ടാമത്തെ ചാര ഉപഗ്രഹം ബഹിരാകാശത്ത് എത്തിക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്. മറ്റ് രാജ്യങ്ങളുടെ സൈനിക വിവരങ്ങൾ ഉൾപ്പെടെ ചോർത്താനായി ചാര ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിന് ഉത്തര കൊറിയയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇത് ലംഘിച്ചുകൊണ്ടാണ് നടപടി.
Discussion about this post