ന്യൂഡൽഹി : ഇന്ത്യയിലെ മുൻനിര സ്വകാര്യ ബഹിരാകാശ കമ്പനിയായ അഗ്നികുൽ കോസ്‌മോസിന്റെ റോക്കറ്റായ അഗ്നിബാൻ SOrTeD (സബോർബിറ്റൽ ടെക് ഡെമോൺസ്ട്രേറ്റർ) ന്റെ പരീക്ഷണ വിക്ഷേപണം മാറ്റിവച്ചു. സാങ്കേതിക പ്രശ്‌നങ്ങൾ മൂലമാണ് പരീക്ഷണ വീക്ഷേപണം മാറ്റിവച്ചത്. അഗ്‌നികുൽ മെയ്ഡൻ റോക്കറ്റ് വിക്ഷേപണം നാലാമത്തെ തവണയാണ് മാറ്റിവയ്ക്കുന്നത്.
ഈ വർഷം മാർച്ച് 22 നാണ് ആദ്യ പരീക്ഷണം നടന്നത്. കൗണ്ട്ഡൗൺ സമയത്ത് ഉപേക്ഷിക്കുകയായിരുന്നു. അവസാന ശ്രമം ഏപ്രിൽ 7 ന് നടത്തി, ലിഫ്റ്റ് ഓഫിന് ഒരു മിനിറ്റിനുള്ളിൽ നിർത്തിവക്കുകയായിരുന്നു. പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച അഗ്നിബാൻ സബോർബിറ്റൽ ടെക് ഡെമോൺസ്ട്രേറ്റർ ഒരു സ്റ്റേജ് മാത്രമുള്ള പരീക്ഷണ റോക്കറ്റാണ്. വെറും രണ്ട് മിനിറ്റ് മാത്രം ദൈർഘ്യമുള്ള വിക്ഷേപണ ദൗത്യമാണ് കമ്പനി ആസൂത്രണം ചെയ്തിരിക്കുന്നത്. ലോകത്തിലെ ആദ്യത്തെ സിംഗിൾ പീസ് ത്രിഡി പ്രിന്റഡ് സെമി ക്രയോജനിക് റോക്കറ്റ് എഞ്ചിനായ അഗ്നിലൈറ്റ് എഞ്ചിന്റെ പരീക്ഷണമാണ് ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശീയമായി വികസിപ്പിച്ച സബ് കൂൾഡ് ലിക്വിഡ് ഒക്‌സിജൻ അടിസ്ഥാനമാക്കിയുള്ള പ്രൊപ്പൽഷൻ സിസ്റ്റം ആണ് ഇത് .
575 കിലോ ഭാരവും 6.2 മീറ്റർ ഉയരമാണ് റോക്കറ്റിന്. ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ എഥർനെറ്റ് അധിഷ്ഠിത ഏവിയോമിക് ആർകിടെക്ചറും പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോപൈലറ്റ് സോഫ്റ്റ് വെയറും ഉപയോഗിച്ചാണ് ഇതിന്റെ നിർമിതി. സബ് കൂൾഡ് ലിക്വിഡ് ഓക്സിജനും ഏവിയേഷൻ ടർബൈൻ ഫ്യൂവലും ഇന്ധനമായി ഉപയോഗിക്കുന്ന റോക്കറ്റിൽ നാല് കാർബൺ കോമ്പോസിറ്റ് ഫിനുകൾ സ്ഥാപിച്ചിട്ടുണ്ട്.
അഗ്‌നികുലിന് 250 അംഗ ടീമുകളാണ് ഉള്ളത്. അഗ്നികുലിലെ ജീവനക്കാരുടെ ശരാശരി പ്രായം 23 വയസ്സാണ്, എല്ലാവരും പുതുമകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ചെറിയ ഉപഗ്രഹ വിക്ഷേപണങ്ങളുടെ കേന്ദ്രമായി ഇന്ത്യ മാറുമെന്ന് ഇതിലൂടെ അടിവരയിടുന്നു.
Discussion about this post