ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നൽകിയ ജാമ്യ ഹർജി പരിഗണിക്കുന്നത് മാറ്റി വിചാരണ കോടതി. ശനിയാഴ്ച്ചയാണ് റൗസ് അവന്യൂ കോടതി ഹർജി വീണ്ടും പരിഗണിക്കുക. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കോടതി നോട്ടീസ് അയച്ചു.
ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒരാഴ്ച്ചയിലേക്ക് ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിലും കോടതി ഇഡിയ്ക്ക് നോട്ടീസയച്ചു. അകാരണമായി ശരീരഭാരം കുറയുന്നത് ജീവന് വരെ ഭീഷണിയായേക്കാവുന്ന രോഗത്തിന്റെ ലക്ഷണമാണ്. ഇപ്പോൾ താൻ പകുതിയെങ്കിലും ആരോഗ്യവാനായി ഇരിക്കുന്നത് ജയിൽ അധികൃതരുടെ സഹായം കൊണ്ടു മാത്രമാണ്. ഒരാഴ്ച്ച കൂടി ജാമ്യം നീട്ടിക്കിട്ടുകയാണെങ്കിൽ തന്റെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്നും കെജ്രിവാൾ ജാമ്യാപേക്ഷയിൽ പറയുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഈ മാസം ആദ്യം കെജ്രിവാളിന് 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂൺ രണ്ടിന് വീണ്ടും പോലീസിന് മുൻപിൽ ഹാജരാകണമെന്നായിരുന്നു നിർദേശം.
ഇടക്കാല ജാമ്യം നീട്ടിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ നൽകിയ ഹർജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. എന്നാൽ, ഇടക്കാല ജാമ്യം അവസാനിക്കുന്ന ജൂൺ രണ്ടിന് തന്നെ ഹാജരാകണമെന്നായിരുന്നു കോടതിയുടെ നിർദേശം. ഏഴ് ദിവസത്തേക്ക് കൂടി കാലാവധി നീട്ടിക്കിട്ടണമെന്നായിരുന്നു ആവശ്യം. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്നും ഇതിന്റെ ഭാഗമായുള്ള പരിശോധനകൾക്കായി കാലാവധി നീട്ടി നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിൽ ജാമ്യത്തിനായി കെജ്രിവാളിന് വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി നിർദേശം നൽകി. ഇതിന് പിന്നാലെയാണ് വീണ്ടും ജാമ്യത്തിനായി കെജ്രിവാൾ റൗസ് അവന്യൂ കോടതിയെ സമീപിച്ചത്.
Discussion about this post