ന്യൂഡൽഹി: തിരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ ആരംഭിക്കും മുൻപേ ചർച്ച ചെയ്ത വിഷയമായിരുന്നു സിപിഎമ്മിന്റെ ദേശീയപദവി. നിലപരുങ്ങലിലായ കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് തിരഞ്ഞെടുപ്പോടു കൂടെ ദേശീയപദവി കൂടി നഷ്ടപ്പെടുമെന്ന് ആയിരുന്നു ഭൂരിഭാഗം ആളുകളും വിശ്വസിച്ചിരുന്നത്. എന്നാൽ സിപിഎമ്മിന്റെ മാനം സംരക്ഷിക്കപ്പെട്ടിരിക്കുകയാണ്.
നിലവിൽ ദേശീയതലത്തിൽ സിപിഎം 4 സീറ്റും സിപിഐ 2 സീറ്റും സിപിഐ എംഎൽ 2 സീറ്റും നേടിയിട്ടുണ്ട്.കേരളത്തിലെ ഒന്നിനു പുറമേ തമിഴ്‌നാട്ടിൽ രണ്ടിടത്തും രാജസ്ഥാനിൽ ഒരിടത്തുമാണ് സിപിഎം ജയിച്ചത്. രാജസ്ഥാനിൽ സികാർ മണ്ഡലത്തിൽ സംസ്ഥാന സെക്രട്ടറി ആംരാ റാം 72,896 വോട്ടിനാണ് ജയിച്ചത്. തമിഴ്‌നാട്ടിൽ മധുര, ഡിണ്ടിഗൽ മണ്ഡലങ്ങളിലാണു ജയിച്ചത്. മധുരയിൽ എസ്. വെങ്കിടേശൻ 2 ലക്ഷത്തിലേറെ വോട്ടിന് വിജയിച്ചു. ഡിണ്ടിഗലിൽ ആർ.സച്ചിദാനന്ദം നാലര ലക്ഷത്തോളം വോട്ടിനാണ് വിജയിച്ചത്. തമിഴ്‌നാട്ടിലെ തിരുപ്പൂർ, നാഗപട്ടണം എന്നിവിടങ്ങളിലാണു സിപിഐയുടെ ജയം. നാഗപട്ടണത്ത് വി.സെൽവരാജ് 2 ലക്ഷത്തിലേറെ വോട്ടിനും തിരുപ്പൂരിൽ കെ.സുബ്ബരായൻ ഒന്നേകാൽ ലക്ഷത്തോളം വോട്ടിനും ജയിച്ചു. ബിഹാറിലെ അറ മണ്ഡലത്തിൽ സുധാമ പ്രസാദ്, കാരാക്കാട്ട് മണ്ഡലത്തിൽ രാജാറാം സിങ് എന്നീ സിപിഐ എംഎൽ സ്ഥാനാർഥികൾ വിജയിച്ചു.
ദേശീയ പാർട്ടി പദവി സിപിഎം നിലനിർത്തും രാജസ്ഥാനിൽ ജയിച്ചതോടെ സിപിഎമ്മിന്റെ ദേശീയ പാർട്ടി പദവിക്കു 2033 വരെ ഭീഷണിയില്ല. കേരളം, ബംഗാൾ, തമിഴ്‌നാട്, ത്രിപുര എന്നീ 4 സംസ്ഥാനങ്ങളിൽ സിപിഎമ്മിനു സംസ്ഥാന പാർട്ടി പദവിയുള്ളതു കൊണ്ടാണു നിലവിൽ ദേശീയ പാർട്ടിയായി തുടരുന്നത്. ബംഗാളിൽ 2026 ൽ സംസ്ഥാന പദവി നഷ്ടമാകുന്ന സാഹചര്യമാണ്. സികാറിലെ ജയത്തോടെ സിപിഎമ്മിനു രാജസ്ഥാനിൽ കൂടി സംസ്ഥാന പദവി ലഭിക്കും. ബംഗാളിൽ പദവി നഷ്ടമായാലും രാജസ്ഥാനിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നാലിടത്ത് സംസ്ഥാന പാർട്ടിയായി തുടരാം. തമിഴ്‌നാട്ടിൽ നിന്ന് 2 സീറ്റിൽ ജയിച്ചതിനാൽ അവിടെ സംസ്ഥാന പാർട്ടിയായി തുടരാം. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഭേദപ്പെട്ട പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ത്രിപുരയിൽ സംസ്ഥാന പാർട്ടി പദവിയുണ്ട്.
Discussion about this post