കുവൈത്ത് സിറ്റി: കുവൈത്തിലെ ലേബർ ക്യാമ്പിൽ തീപിടിച്ചുണ്ടായ വൻ ദുരന്തത്തിന് കാരണം ഷോർട്ട്‌സർക്ക്യൂട്ട് ആണെന്ന് സ്ഥിരീകരിച്ച് കുവൈത്ത് അഗ്നി രക്ഷാ സേന. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായതെന്നായിരുന്നു നേരത്തെ പുറത്ത് വന്ന വിവരം. തീപിടുത്തമുണ്ടായ ഫ്‌ളാറ്റിൽ വിശദമായ പരിശോധന നടത്തിയതിന് പിന്നാലെയാണ് കുവൈത്ത് തന്നെ കാരണം വ്യക്തമാക്കിയിരിക്കുന്നത്.
ഫ്‌ളാറ്റിലെ സെക്യൂരിറ്റിയുടെ മുറിയിലെ സിലിണ്ടർ പൊട്ടിത്തെറിച്ചെന്നായിരുന്നു നിഗമനം. ഈ മുറിയുൾപ്പെടെ പരിശോധിച്ചതിന് പിന്നാലെയാണ് അന്തിമ നിഗമനത്തിലെത്തിയത്. ഫ്‌ളാറ്റിലെ മുറികളെ വേർതിരിക്കാൻ ഉപയോഗിച്ചിരുന്ന വസ്തുക്കളാണ് അതിവേഗം തീ പടരാൻ കാരണമായതെന്നും അഗ്നിശമന സേന വ്യക്തമാക്കി. ഈ വസ്തുക്കൾ കത്തിയതോടെ കെട്ടിടത്തിൽ വലിയ പുകയുണ്ടാകാനും കാരണമായി.
176 പേരാണ് ക്യാമ്പിലുണ്ടായിരുന്നത്. ഫ്‌ളാറ്റിലെ ടെറസിലെ വാതിൽ പൂട്ടിയിരുന്നതിനാൽ അതിലൂടെ രക്ഷപ്പെടാനും ആളുകൾക്ക് സാധിച്ചില്ല. വാതിൽ തുറക്കുന്നതിനിടെ പുക ശ്വസിച്ച് പലരും കുഴഞ്ഞ് വീണു. പുലർച്ചെ നാല് മണിയോടെയായിരുന്നു തീ പടർന്നത്. പലരും ഉറക്കത്തിലായിരുന്നതിനാൽ തന്നെ അപകടത്തിന്റെ വ്യാപ്തി കൂട്ടി. പുക ശ്വസിച്ചാണ് ഏറെ പേരും മരിച്ചത്. രണ്ട് പേർ മാത്രമാണ് പൊള്ളലേറ്റ് മരിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
Discussion about this post