ടെൽ അവീവ് : ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ഹിസ്ബുളള ഇസ്രായേലിൽ ഡ്രോൺ ആക്രമണം നടത്തി. ഇസ്രായേലി തുറമുഖ നഗരമായ ഹൈഫയിൽ ആണ് ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണം നടത്തിയത്. തങ്ങളുടെ സീനിയർ കമാൻഡർ തലേബ് അബ്ദുള്ളയെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ഇസ്രായേലിന് ആക്രമിച്ചതെന്ന് ഹിസ്ബുളള പ്രഖ്യാപിച്ചു.
വടക്കൻ ഇസ്രായേലിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെയാണ് ഹിസ്ബുള്ള ആക്രമണം നടത്തിയത്. 150 റോക്കറ്റുകളും 30 ചാവേർ ഡ്രോണുകളും ഉപയോഗിച്ചുകൊണ്ട് 15 ഇസ്രായേലി സൈനിക കേന്ദ്രങ്ങൾ തങ്ങൾ ആക്രമിച്ചു എന്നാണ് ഹിസ്ബുളള ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്.
തെക്കൻ ലെബനൻ ഗ്രാമമായ ജുവയിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ളയുടെ സീനിയർ കമാൻഡർ തലേബ് അബ്ദുള്ള കൊല്ലപ്പെട്ടിരുന്നത്. ഹിസ്ബുള്ള നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്ന് 15 സ്ഥലങ്ങളിൽ തീ പിടിച്ചതായും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നല്ലാതെ ആളപായമൊന്നും ഇല്ല എന്നാണ് ഇസ്രായേൽ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Discussion about this post