പത്മ അവാർഡുകളിൽ മുതൽ ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് വരെ വനവാസികൾക്ക് പ്രത്യേക പരിഗണന നൽകുന്ന ബിജെപി സർക്കാരിന്റെ നയം രാജ്യം ഏറെ ചർച്ച ചെയ്യുന്ന വിഷയമാണ്. ബിജെപിയിൽ നിന്നും ഇതുവരെ നാല് ഗോത്രവർഗ്ഗ മുഖ്യമന്ത്രിമാരാണ് ഉണ്ടായിട്ടുള്ളത്. കൂടാതെ രാജ്യത്തിന്റെ പ്രഥമ പൗരയായി രാഷ്ട്രപതി സ്ഥാനത്തേക്കും ഒരു ഗോത്രവർഗ്ഗ നേതാവിനെ കൊണ്ടുവരാൻ ബിജെപിക്ക് കഴിഞ്ഞു.
രാജ്യത്തെ ഗോത്രവർഗ്ഗ വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കാലങ്ങളായി ആർഎസ്എസ് നടത്തുന്ന പരിശ്രമങ്ങളുടെ കൂടി ഫലമാണ് ഇപ്പോൾ വിവിധ സംസ്ഥാനങ്ങളിൽ ബിജെപി സർക്കാരുകളെ നയിക്കുന്ന ഗോത്രവർഗ്ഗ മുഖ്യമന്ത്രിമാർ. ജാർഖണ്ഡിൽ ബാബുലാൽ മറാണ്ടി, ഛത്തീസ്ഗഡിൽ വിഷ്ണു ദേവ് സായി, ഒഡീഷയിൽ മോഹൻ ചരൺ മാജി, അസമിലെ മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ എന്നിവരാണ് ബിജെപിയിൽ നിന്നും ഇതുവരെ ഉയർന്നുവന്ന മുഖ്യമന്ത്രിമാർ.
2012ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഗോത്രവിഭാഗത്തിൽ നിന്നുള്ള പി എ സാങ്മയെ ബിജെപി പിന്തുണച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാൽ പിന്നീട് എൻഡിഎ സർക്കാർ അധികാരത്തിലെത്തിയ ശേഷം ഗോത്രവർഗ വിഭാഗത്തിൽ നിന്നുമുള്ള വനിതാ നേതാവ് ദ്രൗപതി മുർമുവിനെ ബിജെപി രാഷ്ട്രപതി ആക്കുകയും ചെയ്തു. ഈ രണ്ടു തവണയും കോൺഗ്രസ് രാജ്യത്തെ ഗോത്രവർഗ്ഗ വിഭാഗത്തെ എതിർത്തിരുന്നു എന്നുള്ളതും ശ്രദ്ധേയമാണ്.
ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 342 പ്രകാരം നിലവിൽ ഇന്ത്യയിൽ 700-ലധികം പട്ടികവർഗ്ഗക്കാർ ഉണ്ടെന്നാണ് കണക്ക്. മൊത്തം ജനസംഖ്യയുടെ ഏകദേശം ഒൻപത് ശതമാനത്തിലേറെ ഗോത്രവർഗ്ഗ വിഭാഗത്തിൽ നിന്നുള്ളവരാണ്. ന്ത്യയിൽ ഒരു കോടിയിലേറെ വനവാസി വിഭാഗങ്ങളാണ് ജീവിക്കുന്നത്. ഇവർക്ക് പത്മയുൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ നൽകി ആദരിക്കാൻ ബിജെപി സർക്കാരിന് കഴിഞ്ഞു.
വനവാസി സ്ത്രീകളുടെ ഉന്നമനത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി പ്രവർത്തിച്ചതിന് നരേന്ദ്രമോദി സർക്കാർ പത്മശ്രീ നൽകി ആദരിച്ച ഹീരാബായി ലോബി, 30 ലക്ഷത്തിലേറെ മരങ്ങൾ നട്ടുപിടിപ്പിച്ചതിന്റെ പേരിൽ പത്മശ്രീ നൽകി ആദരിച്ച ജാർഖണ്ഡിലെ വനവാസി മേഖലയിലെ പരിസ്ഥിതി പ്രവർത്തകൻ ചാമി മുർമു, ഭൂമിയുടെ അവകാശത്തിനുവേണ്ടിയുള്ള പോരാട്ടത്തെ ആസ്പദമാക്കി സിനിമയൊരുക്കിയതിന് രാജ്യം ആദരിച്ച മൈസൂരിൽ നിന്നുള്ള ജെനു കുറുബ സമുദായത്തിലെ ഗോത്രവർഗ നേതാവ് സോമണ്ണ, ഗോത്രവർഗ്ഗ ഭാഷയായ ഹോ ഭാഷയുടെ സംരക്ഷണത്തിനായി പ്രവർത്തിച്ച ജാർഖണ്ഡിൽ നിന്നും ഉള്ള ജനും സിംഗ് സോയ് എന്നിങ്ങനെ നിരവധി ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ളവരാണ് നരേന്ദ്രമോദി സർക്കാരിൽ നിന്നും ഓരോ വർഷവും പത്മ പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നത്.
വനവാസി വിഭാഗത്തിലുള്ളവരുടെ ക്ഷേമത്തിനായി വർഷംതോറും വലിയൊരു തുക തന്നെ ബിജെപി സർക്കാർ ചെലവഴിക്കുന്നുണ്ട്. യുപിഎ സർക്കാരിന്റെ കാലത്ത് 24,000 കോടി രൂപയായിരുന്നു രാജ്യത്തെ വനവാസികളുടെ ക്ഷേമത്തിനായി നീക്കി വെച്ചിരുന്നത്. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതോടെ ഈ തുക 89,000 കോടി രൂപയായി ഉയർത്തി. കൂടാതെ വനവാസി, ഗോത്ര വിഭാഗങ്ങളിൽ നിന്നുള്ള ജനതയുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ചിട്ടുള്ള പദ്ധതിയാണ് പിഎം ജൻമാൻ. കഴിഞ്ഞ മൂന്നു വർഷക്കാലയളവിൽ ഈ പദ്ധതി വഴി 24,104 കോടി രൂപ ചിലവഴിച്ച് വനവാസി വിഭാഗങ്ങൾക്ക് സുരക്ഷിതമായ ഭവനങ്ങളും ഗോത്രവർഗ്ഗ ഗ്രാമങ്ങളിലേക്ക് മികച്ച റോഡുകളും മോദി സർക്കാർ നിർമ്മിച്ചു നൽകി. രാജ്യത്ത് എങ്ങും ഉള്ള ഗോത്ര വിഭാഗങ്ങൾക്ക് മികച്ച ഭവനങ്ങൾ നിർമ്മിച്ചു നൽകുക എന്ന ലക്ഷ്യത്തോടെ മോദി സർക്കാർ ആരംഭിച്ച ‘പ്രധാൻമന്ത്രി ജൻജാതി ആദിവാസി ന്യായ് മഹാ അഭിയാൻ’ പദ്ധതിക്കും ഗോത്ര വിഭാഗങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ഉള്ളത്.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മാർഗദർശനത്തിനമാണ് ബിജെപി സർക്കാരിന്റെ ഈ പ്രവർത്തനങ്ങൾക്ക് ഊർജമേകുന്നത്. രാജ്യത്തെ വനവാസി വിഭാഗത്തിന്റെയും ഗോത്രവർഗ്ഗങ്ങളുടെയും സാമൂഹിക സാമ്പത്തിക ക്ഷേമത്തിനായി ആദ്യമായി വനവാസി കല്യാൺ ആശ്രമം എന്ന പദ്ധതി അവതരിപ്പിച്ചത് ആർഎസ്എസ് ആണ്. 1952-ൽ ആയിരുന്നു ആർഎസ്എസ് ഈ പദ്ധതി ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചത്. ഭാരതത്തിലെ വനവാസി സമൂഹത്തെ ശാക്തീകരിക്കുകയും സ്വയം പര്യാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആർഎസ്എസ് വിഭാവനം ചെയ്ത പല പദ്ധതികളും നരേന്ദ്രമോദി സർക്കാരിന്റെ കീഴിൽ മികച്ച രീതിയിൽ ഫലപ്രാപ്തിയിൽ എത്തുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. ഭാരതീയ സംസ്‌കാരത്തിന്റെ ഒരു പ്രധാന ഭാഗം തന്നെയായ വനവാസി വിഭാഗത്തിനെ രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഇനിയുള്ള വർഷങ്ങളിലും ആർഎസ്എസും ബിജെപിയും ആശ്രാന്ത പരിശ്രമം തുടരുമെന്ന് ഉറപ്പാണ് ഒഡീഷയിൽ അടക്കം ഗോത്രവർഗ്ഗ മുഖ്യമന്ത്രിമാരെ നിയമിച്ചുകൊണ്ട് ബിജെപി നൽകുന്നത്.
Discussion about this post