എറണാകുളം : കുവൈറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് മലയാളി പ്രവാസി വ്യവസായി ആയ കെജി എബ്രഹാമിനെ കുറ്റപ്പെടുത്തി സംസാരിച്ച പിണറായി വിജയൻ ചെയ്തത് പ്രവാസികളോടാകെയുള്ള അപമാനം ആണെന്ന് കിറ്റക്സ് എം ഡി സാബു എം ജേക്കബ്. ലോക കേരളസഭയിൽ വച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന മുഴുവൻ പ്രവാസികൾക്കും അപമാനകരമാണ്. സ്വന്തം മനസ്സിൽ അടിഞ്ഞുകൂടിയ പകയും വിഷവുമാണ് മുഖ്യമന്ത്രിയുടെ വായിൽ നിന്നും പുറത്തേക്ക് വരുന്നത് എന്നും സാബു എം ജേക്കബ് കുറ്റപ്പെടുത്തി.
ഒരു വ്യവസായവും ഒരുതരത്തിലും നടത്തിക്കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിവിശേഷമാണ് ഇന്ന് കേരളത്തിലുള്ളത്. പ്രവാസികൾ അടക്കമുള്ള നിരവധി വ്യവസായികളുടെ ചോരയും നീരും ഊറ്റികുടിച്ചാണ് സിപിഎം കേരളത്തിൽ വളർന്നത്. കേരളത്തിൽ നിന്നും ഗതികേട് കൊണ്ട് നാടുവിട്ട് പതിറ്റാണ്ടുകളുടെ കഠിനപ്രയത്നത്തിലൂടെ വിജയം കൈവരിച്ച പ്രവാസി വ്യവസായ കെജി എബ്രഹാമിനെ പോലെയുള്ള ഒരാളെ വളരെ യാദൃശ്ചികമായി ഉണ്ടായ ഒരു ദുരന്തത്തിന്റെ പേരിൽ ഒറ്റപ്പെടുത്താനും ഇല്ലായ്മ ചെയ്യാനുമുള്ള മുഖ്യമന്ത്രിയുടെ കുടിലതന്ത്രം അങ്ങേയറ്റം അപലപനീയമാണ് എന്നും സാബു എം ജേക്കബ് വ്യക്തമാക്കി.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പ്രളയ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തതിനെ ശക്തമായി വിമർശിച്ച വ്യക്തിയാണ് കെ ജി എബ്രഹാം. പ്രവാസികളുടെ അടച്ചിട്ട വീടുകൾക്ക് നികുതി ഏർപ്പെടുത്തിയതും അദ്ദേഹം ചോദ്യം ചെയ്തിരുന്നു. ഇക്കാര്യങ്ങളിലുള്ള രാഷ്ട്രീയ പകപോക്കലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ലോകകേരള സഭയിലെ പ്രസ്താവനയിലൂടെ നടത്തിയത് എന്നും സാബു എം ജേക്കബ് വ്യക്തമാക്കി.
Discussion about this post