ന്യൂഡൽഹി : അടുത്തിടെയായി ജമ്മു കശ്മീരിൽ ഉണ്ടായ നിരവധി ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രദേശത്തെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചുള്ള ഉന്നതതല അവലോകന യോഗം ഡൽഹിയിൽ വച്ച് നടന്നു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലാണ് ഉന്നതതലയോഗം നടന്നത്. ജമ്മു കശ്മീരിൽ എത്രയും പെട്ടെന്ന് തന്നെ സീറോ ടെറർ പ്ലാൻ നടപ്പിലാക്കാൻ
സുരക്ഷാ ഏജൻസികൾക്ക് അമിത് ഷാ നിർദേശം നൽകി.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇൻ്റലിജൻസ് ബ്യൂറോ ഡയറക്ടർ, കരസേനാ മേധാവി (നിയുക്ത) ലഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി, CAPFs ഡയറക്ടർ ജനറൽ, ചീഫ് സെക്രട്ടറി, J&K ഡിജിപി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെയുള്ള മുതിർന്ന സൈനിക ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. എല്ലാ സുരക്ഷാ ഏജൻസികളോടും മിഷൻ മോഡിൽ പ്രവർത്തിക്കാനും പ്രതികരണങ്ങൾ ഏകോപിപ്പിച്ച് ഉറപ്പാക്കാനും അമിത് ഷാ നിർദ്ദേശം നൽകി.
ജമ്മു കശ്മീരിലെ തീവ്രവാദത്തിനെതിരായ പോരാട്ടം അതിൻ്റെ നിർണായക ഘട്ടത്തിലാണെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. തീവ്രവാദ ആക്രമണങ്ങളെ വേരോടെ പിഴുതെറിയാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതിനായി സുരക്ഷാ ഏജൻസികൾ തമ്മിലുള്ള ഏകോപനം, ദുർബലമായ പ്രദേശങ്ങൾ തിരിച്ചറിയൽ, അത്തരം പ്രദേശങ്ങളുടെ സുരക്ഷാ ആശങ്കകൾ എന്നിവ പരിഹരിക്കുന്നതിന് ഊന്നൽ നൽകണമെന്നും അമിത് ഷാ വ്യക്തമാക്കി.
Discussion about this post