കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. 60 ഓളം പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. റെയിൽ വേ മന്ത്രി അശ്വിനി വൈഷ്ണവ് അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. ഗുഡ്‌സ് യ്രെിനിലെ രണ്ട് ലോക്കോ പൈലറ്റുമാരും എക്‌സപ്രസ് ട്രെയിനിലെ ഗാർഡും അപകടത്തിൽ മരിച്ചു.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടര ലക്ഷം രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. നിസാര പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. റെയിൽ വേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.
അപകടത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. രെടയിൻ അപകടം ഞെട്ടിക്കുന്നതാണ്. മരിച്ചവരുടെ ബന്ധുക്കൾക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. റെയിൽ വേ മന്ത്രി അശ്വിനി വൈഷ്ണവ് ദുരന്ത സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
ചരക്ക് തീവണ്ടിയും കാഞ്ചൻജംഗ എക്സ്പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്. ചരക്ക് തീവണ്ടി കാഞ്ചൻജംഗ എക്സ്പ്രസിന് പുറകിലേക്ക് ഇടിച്ച് കയറുകയായിരുന്നു. സിഗ്‌നൽ നൽകിയതിലുള്ള പിഴവാണ് അപകടത്തിന് കാരണം ആയത് എന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരിൽ 16 പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെല്ലാം ആശുപത്രിയിൽ ചികിത്സയിലാണ്. മരണ സംഖ്യയും പരിക്കു പറ്റിയവരുടെ എണ്ണവും വീണ്ടും ഉയർന്നേക്കാമെന്നാണ് സൂചന.
രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ന്യൂ ജൽപയ്ഗുരി സ്റ്റേഷനിലായിരുന്നു അപകടം ഉണ്ടായത്. ഇവിടെ നിന്നും സിയാൽദാ സ്റ്റേഷനിലേക്ക് പുറപ്പെടുന്നതിനിടെ ചരക്ക് തീവണ്ടി കാഞ്ചൻജംഗ എക്സ്പ്രസിന് പുറകിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ എക്സ്പ്രസ് തീവണ്ടിയുടെ മൂന്നോളം ബോഗികൾ പാളം തെറ്റി.
സാധാരണയായി പാഴ്സൽ ബോഗികൾ ആണ് എക്സ്പ്രസ് തീവണ്ടികളുടെ പുറകിലായി ഉണ്ടാകുക. അതിനാൽ ആളപായം സംബന്ധിച്ച വിവരം ആദ്യം പുറത്തുവന്നിരുന്നില്ല. അപകടത്തിന് പിന്നാലെ അടിയന്തിര സഹായത്തിനായി കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
Discussion about this post