ന്യൂഡൽഹി : 2023ൽ ആണവായുധങ്ങൾക്കായി ഏറ്റവും കൂടുതൽ തുക ചെലവഴിച്ച രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നതായി റിപ്പോർട്ട്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് 91 ബില്യൺ ഡോളറിലേറെയാണ് ലോകരാജ്യങ്ങൾ കഴിഞ്ഞവർഷം ആണവായുധങ്ങൾക്കായി ചിലവഴിച്ചിട്ടുള്ളത്. ആഗോളതലത്തിൽ ആണവായുധങ്ങൾക്കായി ഏറ്റവും ഉയർന്ന തുക ചിലവഴിച്ച രാജ്യം യുണൈറ്റഡ് സ്റ്റേറ്റ്സ് ആണ്.
51.5 ബില്യൺ ഡോളറാണ് യുഎസ് കഴിഞ്ഞവർഷം ആണവായുധങ്ങൾക്കായി ചിലവഴിച്ചത്. 11.8 ബില്യൺ ഡോളർ ചിലവഴിച്ച ചൈനയാണ് രണ്ടാമതായി ഏറ്റവും വലിയ തുക ചെലവഴിച്ചത്. റഷ്യ 8.3 ബില്യൺ ഡോളർ ആണ് ചെലവഴിച്ചത്. യുണൈറ്റഡ് കിംഗ്ഡത്തിൻ്റെ ആണവായുധങ്ങളുടെ ചിലവും തുടർച്ചയായ രണ്ടാം വർഷവും ഗണ്യമായി ഉയർന്ന് 17% വർധിച്ച് 8.1 ബില്യൺ ഡോളറായിട്ടുണ്ട്.
ചൈന, ഫ്രാൻസ്, ഇന്ത്യ, ഇസ്രായേൽ, ഉത്തര കൊറിയ, പാകിസ്ഥാൻ, റഷ്യ, യുകെ, യുഎസ് എന്നീ രാജ്യങ്ങൾ അവരുടെ ആണവായുധങ്ങൾക്കായി 2023ല്‍ ചിലവഴിച്ച മൊത്തം തുക 91.4 ബില്യൺ ഡോളറാണ്. രാജ്യങ്ങൾ ആണവായുധങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്ന തുക ഉയർന്നത് കൂടാതെ ചൈന അതിൻ്റെ ആയുധശേഖരം 410 ൽ നിന്ന് 500 ആയി ഉയർത്തിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Discussion about this post