ന്യൂഡൽഹി : മണിപ്പൂരിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. മണിപ്പൂരിലെ സ്ഥിതിഗതികളെ കുറിച്ച് മണിപ്പൂർ ഗവർണർ അനുസൂയ യുകെയിൽ നിന്നും ആഭ്യന്തരമന്ത്രി നേരത്തെ റിപ്പോർട്ട് തേടിയിരുന്നു. ഡൽഹിയിലെ നോർത്ത് ബ്ലോക്കിലെ ആഭ്യന്തര മന്ത്രാലയത്തിൽ വച്ചാണ് സുരക്ഷാ അവലോകനത്തിനായി പ്രത്യേക യോഗം നടന്നത്.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇൻ്റലിജൻസ് ബ്യൂറോ ചീഫ് തപൻ ദേക, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നിയുക്ത കരസേനാ മേധാവി ലഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി, ജിഒസി ത്രീ കോർ എച്ച്എസ് സാഹി, മണിപ്പൂരിൻ്റെ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിംഗ്, മണിപ്പൂർ ചീഫ് സെക്രട്ടറി വിനീത് ജോഷി, മണിപ്പൂർ ഡിജിപി രാജീവ് സിംഗ്, അസം റൈഫിൾസ് ഡിജി പ്രദീപ് ചന്ദ്രൻ നായർ എന്നിവരും അമിത് ഷാ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തു.
മെയ്തി സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ പ്രതിഷേധിച്ച് ഓൾ ട്രൈബൽ സ്റ്റുഡൻ്റ്‌സ് യൂണിയൻ (എടിഎസ്‌യു) സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ സംഘർഷത്തെ തുടർന്ന് കഴിഞ്ഞ വർഷം മെയ് 3 മുതൽ മണിപ്പൂർ സംഘർഷത്തിനും കലാപത്തിനും തുടക്കമായത്. ഒരു ഇടവേളയ്ക്കുശേഷം മണിപ്പൂരിൽ നിന്നും വീണ്ടും ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പ്രത്യേക യോഗം വിളിച്ചു ചേർത്തിട്ടുള്ളത്. മണിപ്പൂരിലെ ജിരിബാം മേഖലയിലാണ് നിലവിൽ ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Discussion about this post