ന്യൂഡൽഹി : യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. എല്ലാ സുപ്രധാന മേഖലകളിലും ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്താനാണ് യുഎസ് ശ്രമിക്കുന്നതെന്ന് ജെയ്ക് സള്ളിവൻ വ്യക്തമാക്കി. ദ്വിദിന സന്ദർശനത്തിനായി ജൂൺ 17നാണ് സള്ളിവൻ ഇന്ത്യയിലെത്തിയത്.
ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ വച്ചാണ് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. മുതിർന്ന യുഎസ് സർക്കാർ ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും അടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘവും ജെയ്ക് സള്ളിവനോടൊപ്പം ഡൽഹിയിലെത്തിയിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആയ അജിത് ഡോവലുമായും ജെയ്ക് സള്ളിവൻ കൂടിക്കാഴ്ച നടത്തി.
ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് സുപ്രധാനമാണെന്ന് സള്ളിവൻ അഭിപ്രായപ്പെട്ടു. പ്രതിരോധം, ബഹിരാകാശം, അർദ്ധചാലകങ്ങൾ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ടെലികോം, നിർണായക ധാതുക്കൾ തുടങ്ങി ഉഭയകക്ഷി സഹകരണത്തിൻ്റെ വിവിധ മേഖലകളിലെ പുരോഗതിയെ കുറിച്ച് പ്രധാനമന്ത്രിയും യുഎസ് സുരക്ഷ ഉപദേഷ്ടാവും തമ്മിൽ ചർച്ച നടത്തി. ആഗോള നന്മയ്ക്കായി ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപര പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് മോദി ജെയ്ക് സള്ളിവനെ അറിയിച്ചു.
Discussion about this post