‘പപ്പാ ഒരു പ്രാവശ്യം കൂടി വരുമോ ? ഒറ്റത്തവണ വന്നിട്ട് ജോലിക്ക് പൊക്കോളൂ .. പിന്നെ ഇപ്പോഴെങ്ങും വരേണ്ട . അമ്മ ജഗ്മീതിന്റെ കണ്ണൊന്ന് തെറ്റിയാൽ തന്റെ സൂപ്പർഹീറോയായ അച്ഛന് വോയിസ് മേസേജ് അയക്കാനുള്ള തിരക്കാണ് ഏഴുവയസുകാരൻ കബീറിന്.. ഒന്നു കണ്ടാൽ മതി, വാരിപ്പുണർന്ന് പപ്പ എപ്പോഴും തരുന്ന മുത്തം അവന് അത്രമേൽ മിസ് ചെയ്യുന്നുവത്രേ..പപ്പയ്ക്ക് എന്താണിത്ര തിരക്കെന്ന ചിണുങ്ങലോടെയാണ് അവന്റെ ഈ കാത്തിരിപ്പത്രയും. വീഡിയോ കോളിൽ പോലും പപ്പ വരാത്തതെന്താണമ്മേ..
ഈ ചോദ്യത്തിനു മറുപടി പറയണമെന്നും , കുഞ്ഞുകരങ്ങളിൽ ചേർത്ത് പിടിച്ച് പപ്പ വരുമെന്ന് ആശ്വസിപ്പിക്കണമെന്നും ജഗ്മീതിന് തോന്നുന്നുണ്ട്… പക്ഷേ ഇനിയൊരിക്കലും അവന്റെ പപ്പ വരില്ലെന്ന സത്യം കബീറിനെ എങ്ങനെ പറഞ്ഞ് മനസിലാക്കാനാണ്? സങ്കടം കൊണ്ട് തൊണ്ടയിടറുന്നുണ്ട്.. കണ്ണ് നിറഞ്ഞൊഴുകുന്നുണ്ട്.. പക്ഷേ പറയാനാകുന്നില്ല.. കബീറിന്റെയും അവന്റെ 3വയസുകാരി സഹോദരി വാണിയുടെയും സൂപ്പർഹീറോ ഇന്ന് രാജ്യത്തിന്റെ ഹീറോ ആണെന്ന്.
കബീറിനെ രാജ്യത്തിന് അറിയാം.. അവനെ മാത്രമല്ല അവന്റെ പപ്പയേയും.. 2023 സെപ്തംബർ 13 ന് ജമ്മുകശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച കേണൽ മൻപ്രീത് സിംഗാണ് അവന്റെ അച്ഛൻ. ഇന്ന് രാജ്യം അഭിമാനത്തോടെ ഓർക്കുന്ന പേര്. അനന്തനാഗിന്റെ സമാധാനം കെടുത്താൻ ശ്രമിച്ച ഭീകരരെ കാലപുരിയ്ക്കയച്ചിട്ട് വീരമൃത്യുവരിച്ച മൻപ്രീത് സിംഗിന്റെ വിടവാങ്ങൽ ചടങ്ങ് അത്ര പെട്ടൊന്നും രാജ്യം മറക്കാനിടയില്ല. അച്ഛന്റെ ചേതനയറ്റ ശരീരം വീട്ടിന് മുൻപിലെത്തിച്ചപ്പോൾ സൈനികയൂണിഫോം അണിഞ്ഞ് അന്ന് ആറ് വയസ് മാത്രം പ്രായമുള്ള കബീറൊരു സല്യൂട്ട് കൊടുത്തിരുന്നു. അതവൻ അച്ഛന് കൊടുത്ത അവസാനത്തെ സല്യൂട്ടായിരുന്നുവെന്ന് മനസിലാക്കാൻ കുഞ്ഞ് കബീറിനായിട്ടില്ലന്നെതാണ് വേദന. എന്നത്തെയും പോലെ പപ്പ ജോലിയ്ക്ക് പോയിരിക്കുകയാണെന്നും അവധിയ്ക്ക് അവനിഷ്ടപ്പെട്ട മധുരപലഹാരങ്ങളും കളിപ്പാട്ടങ്ങളുമായി ഓടിയെത്തുമെന്നുമാണ് കബീറിന്റെ പ്രതീക്ഷ. പാപ്പാ ബസ് ഏക് ബാർ ആ ജാവോ, ഫിർ മിഷൻ പെ ചലേ ജാനാ എന്ന് കൂടെ കൂടെ അവൻ അച്ഛന്റെ നമ്പറിലേക്ക് വോയ്‌സ് മേസേജ് അയക്കുന്നതും ആ പ്രതീക്ഷ വച്ചാണ്.
ധീരതയായിരുന്നു ഏതൊരു ഇന്ത്യൻ സൈനികനെ പോലെയും മൻപ്രീത് സിംഗിന്റെയും മുഖമുദ്ര. പഞ്ചാബിലെ ചെറുഗ്രാമമായ ഭരോൺജി സ്വദേശിയായിരുന്നു അദ്ദേഹം. പിതാവ് ഇന്ത്യൻ ആർമിയിലെ ഉദ്യോഗസ്ഥനായിരുന്നു. സൈനികനാവണമെന്നായിരുന്നു ചെറുപ്പത്തിലേ ആഗ്രഹം. അതിനായി പരിശ്രമിച്ചു. രാഷ്ട്രീയ റൈഫിൾസിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്ന അദ്ദേഹത്തിന്റെ കശ്മീരിലെ സേവന കാലാവധി അവസാനിക്കാൻ നാല് മാസം മാത്രം ബാക്കി നിൽക്കേയാണ് ഭീകരാക്രമണത്തിൽ വീരമൃത്യുവരിക്കേണ്ടി വന്നത്.
ഭീകര വിരുദ്ധ പോരാട്ടത്തിൽ കരുത്തിന്റെ പ്രതീകമായ 19 രാഷ്ട്രീയ റൈഫിൾസിന്റെ കമാൻഡിംഗ് ഓഫീസറായിരുന്നു മൻപ്രീത് സിംഗ്. തെക്കൻ അനന്ത്‌നാഗ്, കൊക്കർനാഗ്, വെരിനാഗ് അച്ചാബൽ എന്നിവിടങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ ചുമതലപ്പെടുത്തിയ ബറ്റാലിയന്റെ ഭാഗമായിരുന്നു അദ്ദേഹം. 2021 ൽ പ്രമോഷന്റെ ഭാഗമായി സമാധാന പ്രദേശത്ത് പോസ്റ്റിംഗ് വാഗ്ദാനം ചെയ്തിരുന്നതാണ്. എന്നാൽ യുദ്ധവിദഗ്ധനായിരുന്ന മൻപ്രീത് സിംഗിന്റെ മറുപടി മറ്റൊന്നായിരുന്നു. ഇല്ല സർ, ഞാൻ എന്റെ 19 ആർ.ആറിൽ ൽ തുടരാനും എന്റെ സ്വന്തം ആളുകളോടൊപ്പം പോരാടാനും ആഗ്രഹിക്കുന്നു. എന്റെ കീഴിലുള്ള എല്ലാവരും സുരക്ഷിതരാണെന്ന് എനിക്ക് ഉറപ്പാക്കണം’ എന്നായിരുന്നു തനിക്ക് ലഭിച്ച ഓഫർ നിരസിച്ചുകൊണ്ട് വിനയപൂർവ്വം അദ്ദേഹം നൽകിയ മറുപടി. ഈ മറുപടി നൽകാൻ അരനിമിഷം പോലും അദ്ദേഹത്തിന് ആലോചിക്കേണ്ടി വന്നില്ലെന്നും സഹ ഉദ്യോഗസ്ഥർ ഇന്നും ഓർക്കുന്നു.
സൈനികസേവനം മാത്രമായിരുന്നില്ല മൻപ്രീത് സിംഗിന്റെ സേവന മേഖല.സമൂഹത്തോടുള്ള അർപ്പണബോധം സൈനിക ചുമതലകൾക്കപ്പുറം നീണ്ടു. ഗ്രാമത്തിലെ പുനരധിവാസ പ്രവർത്തനങ്ങളിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു, പ്രത്യേകിച്ച് മയക്കുമരുന്നിന് അടിമപ്പെട്ടവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ അദ്ദേഹം പ്രയത്‌നിച്ചു. സ്പോർട്സ്, വിദ്യാഭ്യാസം എന്നിവയിലൂടെ സ്ത്രീകളെ ശാക്തീകരിക്കുന്നതിലും സമൂഹബോധം വളർത്തുന്നതിലും കേണൽ സിംഗിന്റെ സ്വാധീനം വളരെ വലുതായിരുന്നു.
രാജ്യസേവനം മുഖമുദ്രയായ കുടുംബ പാരമ്പര്യമാണ് മൻപ്രീതിന്റേത്. അച്ഛനും മുത്തശ്ശനുമൊക്കെ സൈനികരായിരുന്നു.. ആ പാരമ്പര്യമാണ് ഏഴുവയസ്സുകാരൻ കബീറും പിന്തുടരുന്നത്..സൈനിക യൂണിഫോമണിഞ്ഞ് അച്ഛന് അവസാന സല്യൂട്ട് നൽകിയതും അതുകൊണ്ട് തന്നെയാണ്.. ഇന്ന് അച്ഛനെ കാണാൻ ആഗ്രഹിച്ച് വോയ്സ് മെസ്സേജ് അയക്കുന്ന അവനും നാളെ ആദ്യം തിരഞ്ഞെടുക്കുക സൈനിക സേവനം തന്നെയാകുമെന്ന് ജഗ്മീതിനറിയാം . പോരാട്ടത്തിന്റെ വഴികളിൽ അവന് കാവലായി എന്നും അവന്റെ സൂപ്പർ ഹീറോ കൂടെയുണ്ടാകുമെന്നും ..









Discussion about this post