ന്യൂഡൽഹി: യുദ്ധം ഒന്നിനും പൂർണമായ പരിഹാരമല്ലെങ്കിലും ശക്തമായ പ്രതിരോധ സംവിധാനം എന്നും ഒരുരാജ്യത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷികമാണ്. പ്രത്യേകിച്ച് ലോകത്തിലെ പലഭാഗങ്ങളിൽ മുറുമുറുപ്പും അസ്വരാസ്യങ്ങളും ഉയരുന്ന ഈ കാലഘട്ടത്തിൽ. അഗ്നിപർവ്വതം പോലെ ഏത് നിമിഷവും കൈവിട്ടുപോകുന്ന രീതിയിലാണ് പല രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങൾ പോലും.
പ്രതിരോധസംവിധാനത്തിൽ ഇന്ത്യ ഒട്ടും പിന്നിലല്ല. ലോകത്തിലെ തന്നെ നാലാമത്തെ സൈനികശക്തിയാണ് ഇന്ത്യ. തദ്ദേശീയമായി ആയുധങ്ങൾ നിർമ്മിച്ചും മറ്റു രാജ്യങ്ങൾക്ക് നൽകിയും ഇന്ത്യ മുന്നേറുന്നു. ഇപ്പോഴിതാ രാജ്യത്തിന്റെ ആണവ ആയുധശേഖരം സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. സ്റ്റോക്ക് ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയ്ക്ക് പാകിസ്താനേക്കാൾ ആണവ ആയുധശേഖരമുണ്ടത്രേ.
റിപ്പോർട്ട് പ്രകാരം ഇന്ത്യ,പാകിസ്താൻ,ചൈന,യുഎസ്,റഷ്യ,യുകെ,ഫ്രാൻസ്,നോർത്ത് കൊറിയ,ഇസ്രായേൽ എന്നീ രാജ്യങ്ങൾ തങ്ങളുടെ ആണവായുധങ്ങൾ നവീകരിക്കുന്നത് തുടരുന്നു. ഇന്ത്യയുടെ കൈവശം 172 ആണവായുധങ്ങൾ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. 2023 ജനുവരി മുതൽ 2024 ജനുവരി വരെ ചൈന ആണവായുധ ശേഖരം 410ൽ നിന്ന് 500 ആയി വർദ്ധിപ്പിച്ചെന്നും റിപ്പോർട്ടിലുണ്ട്.
ആണവായുധങ്ങളുടെ 90 ശതമാനവും റഷ്യയും യുഎസും ചേർന്നാണ് കൈവശം വച്ചിരിക്കുന്നത്. 2100ഓളം ആയുധശേഖരങ്ങൾ കൈവശം വച്ചിരിക്കുന്നത് യുഎസും റഷ്യയും ചേർന്നാണ്. ആധുനിക സംവിധാനമുള്ള ബാലിസ്റ്റിക് മിസൈലാണ് കൂടുതലുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.ഇന്ത്യയുടെ ആണവായുധ ശേഖരം പ്രധാനമായി പാകിസ്താനെ ലക്ഷ്യംവെച്ചുള്ളതാണെങ്കിലും ചൈനയെയും ലക്ഷ്യമിടാൻ ശേഷിയുള്ള ദീർഘദൂര ആണവായുധങ്ങൾ വികസിപ്പിക്കുന്നതിന് ഇന്ത്യ ഊന്നൽ നൽകുന്നുണ്ടെന്നും സിപ്രി റിപ്പോർട്ട് പറയുന്നു.
തങ്ങളുടെ കെെവശം ആണവായുധമുണ്ടെന്ന ഭീഷണി കാലങ്ങളായി പാകിസ്താൻ തുടർന്ന് വന്നിരുന്നു. എന്നാൽ അവരേക്കാൾ ഇന്ത്യയുടെ കെെവശം ആയുധബലം കൂടുതലാണെന്ന റിപ്പോർട്ട് അയൽക്കാർക്ക് അ.പ്പം പേടിയാവാം എന്നതിലേക്ക് വിരൽ ചൂണ്ടുന്നു. അടൽ ബിഹാരി വാജ്‌പേയിയുടെ ആണവായുധങ്ങളുടെ ‘ആദ്യം ഉപയോഗിക്കേണ്ടതില്ലെന്ന നയം ഇന്ത്യ കർശനമായി പാലിക്കുന്നുണ്ടെങ്കിലും ഭാവിയിൽ എന്ത് സംഭവിക്കും എന്നത് സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇതിന് മുൻപ് വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കും ആണവായുധമുണ്ടെന്നും അത് ദീപാവലിക്ക് പൊട്ടിക്കാൻ വച്ചിരിക്കുന്നത് അല്ലെന്നും നരേന്ദ്ര മോദി പാകിസ്ഥാന് ഇതിന് മുൻപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Discussion about this post