പാട്ന : കോളേജ് ഹോസ്റ്റലിലെ കാന്റീനിൽ നിന്നും നൽകിയ ഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തിയതായി പരാതി. സംഭവത്തിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് പതിനൊന്നോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബീഹാറിലെ സർക്കാർ എൻജിനീയറിങ് കോളേജിന്റെ ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.
കോളേജിലെ ഒരു വിദ്യാർത്ഥിയാണ് സംഭവത്തിന്റെ ചിത്രം പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. മുൻപും പലപ്പോഴും ഭക്ഷണത്തിൽ നിന്നും പ്രാണികളെയും മറ്റും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട് എന്നും വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. വിദ്യാർത്ഥികൾ പരാതിപ്പെട്ടെങ്കിലും ഹോസ്റ്റൽ അധികൃതർ നിസ്സംഗത പാലിക്കുകയാണെന്നും സമൂഹമാദ്ധ്യമങ്ങളിൽ പാരാതി ഉയരുന്നുണ്ട്.
ഹോസ്റ്റലിലെ മെസ് നടത്തുന്ന സ്വകാര്യ കരാറുകാരന്റെ വീഴ്ചയാണ് സംഭവിച്ചത് എന്നാണ് കോളേജ് അധികൃതർ വ്യക്തമാക്കുന്നത്. ഈ സ്വകാര്യ കരാറുകാരനെ ചുമതലയിൽ നിന്നും ഒഴിവാക്കിയതായും കോളേജ് അധികൃതർ അറിയിച്ചു. ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചശേഷം വിദ്യാർത്ഥികൾക്ക് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് 11 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.








