തിരുവനന്തപുരം : കേരളത്തിൽ വരും ദിവസങ്ങളിൽ മഴ തീവ്രമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. വെള്ളിയാഴ്ചയോടുകൂടി സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത ഉള്ളതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ആന്ധ്ര തീരത്തിനും മുകളിലായി ഒരു ചക്രവാതച്ചുഴിയും റായലസീമയ്ക്ക് മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയുമാണ് സ്ഥിതിചെയ്യുന്നത്. ഇതുകൂടാതെ ജൂൺ 21ന് ശേഷം കേരളതീരത്ത് പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ഇവയുടെ എല്ലാം സ്വാധീന ഫലമായി ദുർബലമായി തുടർന്നിരുന്ന കാലവർഷം വരും ദിവസങ്ങളിൽ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിട്ടുള്ളത്. വെള്ളി ശനി ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി ശക്തമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇക്കാര്യങ്ങൾ മുൻനിർത്തി ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വെള്ളി ശനി ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ആണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
Discussion about this post