ചെന്നൈ :ഇൻഡിഗോ എയർലൈൻ വിമാനത്തിനെതിരെ വ്യാജ ബോബ് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. തഞ്ചാവൂർ സ്വദേശി വി പ്രസന്നയെയാണ് പോലീസ് പിടികൂടിയത്. കേന്ദ്ര ക്രൈംബ്രാഞ്ചിലെ സൈബർ ക്രൈം സംഘമാണ് വി പ്രസന്നനെ അറസ്റ്റ് ചെയ്തത് .
ജൂൺ 18നാണ് സംഭവം നടന്നത്. ചെന്നൈയിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ 6 E 5149 വിമാനത്തിനെതിരെയാണ് ബോംബ് ഭീഷണി മുഴക്കിയത്. എയർലൈനിന്റെ കസ്റ്റമർ സർവീസ് സെന്ററിന് ചാറ്റിലൂടെയായിരുന്നു ഇയാൾ ഭീഷണി മുഴക്കിയത്.
അന്നേ ദിവസം ഇന്ത്യയിലെ 41 വിമാനത്താവളങ്ങൾക്ക് ഇമെയിൽ വഴി സമാനമായ വ്യാജ ബോംബ് ഭീഷണികൾ ലഭിച്ചിരുന്നു. ഭീഷണിയെ തുടർന്ന് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ പരിശോധനയിൽ സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല.
ഇന്ത്യൻ എയർലൈനുകൾക്കും എയർപോർട്ടുകൾക്കും നേരെ അടുത്തിടെ നിരവധി വ്യാജ ബോംബ് ഭീഷണികളാണ് ഉയരുന്നത്. എയർലൈനുകൾക്കും വിമാനത്താവളങ്ങൾക്കും എതിരെ വ്യാജ ബോംബ് ഭീഷണി സന്ദേശം അയക്കുന്ന കേസുകളിൽ പ്രതിയാകുന്നവർക്ക് അഞ്ച് വർഷം വരെ യാത്ര വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെതാണ് തീരുമാനം. ഈയടുത്ത് ഇത്തരത്തിൽ സന്ദേശം അയച്ച ആറോളം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ പശ്ചാത്തലത്തിലാണ് നടപടി കടുപ്പിക്കാൻ അധികൃതർ തയ്യാറായത്. വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ വർധിക്കുന്നത് അധികൃതർക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.
Discussion about this post