മോസ്കോ: റഷ്യയിൽ ജൂത, ക്രൈസ്തവ ആരാധനാലയങ്ങൾക്ക് നേരെ ഭീകരാക്രമണം. തെക്കൻ റഷ്യയിലെ ദാഗെസ്താനിൽ ആക്രമണം അഴിച്ചുവിട്ട ഭീകരർ രണ്ട് സിനഗോഗുകൾ അഗ്നിക്കിരയാക്കി. ഒരു ഓർത്തഡോക്സ് പള്ളി തകർക്കാനും ശ്രമിച്ചു.
ചെച്നിയൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ദേവാലയങ്ങൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഓർത്തഡോക്സ് ദേവാലയത്തിലെ പുരോഹിതനെയും സഹായിയെയും അക്രമികൾ കൊലപ്പെടുത്തി. 66 വയസ്സുകാരനായ ഫാദർ നിക്കോളയെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ രണ്ട് പോലീസുകാരും കൊല്ലപ്പെട്ടു
അതേസമയം ആക്രമണം നടത്തിയ ഭീകരരെ റഷ്യൻ പോലീസ് കൊലപ്പെടുത്തിയതായും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പുറത്ത് വന്നു. ആക്രമണത്തിൽ എത്ര പേർ പങ്കാളികളായിരുന്നു എന്നത് വ്യക്തമല്ല. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post