കാൻബെറ : 2024 ടി20 ലോകകപ്പിൽ നിന്നും ഓസ്‌ട്രേലിയ പുറത്തായതിന് പിന്നാലെ ടീം ഓപ്പണർ ഡേവിഡ് വാർണറുടെ വിരമിക്കൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ടി20 ലോകകപ്പിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് നേരത്തെ വാർണർ വ്യക്തമാക്കിയിരുന്നു. ടി20 ലോകകപ്പിൽ അവസാനമായി ഇന്ത്യയോട് ആയിരുന്നു ഓസ്ട്രേലിയ ഏറ്റുമുട്ടിയിരുന്നത്.
ഇന്ത്യയുമായി നടന്ന മത്സരത്തിനുശേഷം ഓസ്ട്രേലിയക്ക് ടൂർണമെന്റിൽ നിന്നും പുറത്താകാതെ ഇരിക്കുന്നതിനായി അവസാന സൂപ്പർ 8 മത്സരത്തിൽ അഫ്ഗാനിസ്ഥാൻ പരാജയപ്പെടുകയും ബംഗ്ലാദേശ് ജയിക്കുകയും ആവശ്യമായിരുന്നു. എന്നാൽ ഇന്ന് നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ അഫ്ഗാനിസ്ഥാൻ പരാജയപ്പെടുത്തിയതോടെ ഓസ്ട്രേലിയ ടി20 ലോകകപ്പിൽ നിന്നും പുറത്താവുകയായിരുന്നു.
15 വർഷത്തെ അന്താരാഷ്ട്ര കരിയറിന് ശേഷമാണ് ഡേവിഡ് വാർണർ വിരമിക്കുന്നത്. 110 മത്സരങ്ങളിൽ നിന്ന് 33.43 ശരാശരിയിലും 142.47 സ്‌ട്രൈക്ക് റേറ്റിലും 3,277 റൺസുമായി ടി20 ഫോർമാറ്റിൽ ഓസ്‌ട്രേലിയയുടെ ഏറ്റവും ഉയർന്ന സ്‌കോറർ ആണ് ഡേവിഡ് വാർണർ. ലോകത്തിലെ ഏറ്റവും മികച്ച ഏഴാമത്തെ ബാറ്ററും കൂടിയാണ് നിലവിൽ വാർണർ. ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങളിലൂടെ ഇന്ത്യയിലും സുപരിചിതനാണ് വാർണർ. ഇന്ത്യയുമായി വലിയ ആത്മബന്ധം സൂക്ഷിക്കുന്ന അദ്ദേഹത്തിന് നിരവധി ഇന്ത്യൻ ആരാധകരും ഉണ്ട്. കഴിഞ്ഞ ഐപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടിയായിരുന്നു വാർണർ മത്സരിച്ചിരുന്നത്.
Discussion about this post