ന്യൂഡൽഹി : ഇന്ത്യയിൽ ജൂലൈ 1 മുതൽ പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പിൽ വരും. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവയാണ് ജൂലൈ ഒന്നു മുതൽ രാജ്യത്തുടനീളം പ്രാബല്യത്തിൽ വരുന്നത്. ഈ പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പിലാക്കുന്നതിനായി വിവിധ നിയമനിർവഹണ ഏജൻസികളിലെ 5.65 ലക്ഷം ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.
പോലീസ്, ജയിൽ, ഫോറൻസിക് ഉദ്യോഗസ്ഥർക്കാണ് പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പിലാക്കുന്നതിനായി പ്രത്യേക പരിശീലനങ്ങൾ നൽകിയിട്ടുള്ളത്. രാജ്യത്തുടനീളം ഉള്ള ജുഡീഷ്യൽ പ്രോസിക്യൂഷൻ ഉദ്യോഗസ്ഥർക്കും പുതിയ നിയമങ്ങളെ കുറിച്ചുള്ള പരിശീലനം നൽകിയിട്ടുണ്ട്. പുതിയ സംവിധാനത്തിലേക്ക് തടസ്സങ്ങൾ ഇല്ലാതെ മാറുന്നതിനായി ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സാങ്കേതിക സഹായവും നൽകുന്നുണ്ട്.
ഇന്ത്യ നടപ്പിലാക്കുന്ന പുതിയ ക്രിമിനൽ നിയമങ്ങൾ അന്വേഷണത്തിലും വിചാരണയിലും കോടതി നടപടികളിലും സാങ്കേതികവിദ്യയ്ക്ക് കൂടുതലായി ഊന്നൽ നൽകുന്നതിനാൽ നിലവിലുള്ള ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്വർക്കുകളും സിസ്റ്റങ്ങളും മാറ്റങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്. പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം ഉറപ്പാക്കുന്നതിനായി വനിത-ശിശുവികസനം, ഗ്രാമ വികസനം, പഞ്ചായത്തി രാജ് മന്ത്രാലയങ്ങളെ ഉൾപ്പെടുത്തി പ്രചാരണങ്ങളും വെബിനാറുകളും നടത്തപ്പെടുകയും ചെയ്യുന്നതാണ്.
Discussion about this post