ന്യൂഡൽഹി : തിങ്കളാഴ്ച ലോക്സഭയിൽ രാഹുൽഗാന്ധി നടത്തിയ വിവാദ പരാമർശത്തിൽ ന്യായീകരണവുമായി പ്രിയങ്ക ഗാന്ധി. രാഹുലിന് ഒരിക്കലും ഹിന്ദുക്കളെ അപമാനിക്കാൻ കഴിയില്ലെന്ന് പ്രിയങ്ക പ്രതികരിച്ചു. രാഹുൽ സംസാരിച്ചത് പ്രതിപക്ഷ നേതാവ് എന്ന നിലയിലാണ്. അദ്ദേഹം പറഞ്ഞത് മുഴുവൻ ഹിന്ദുക്കളെ കുറിച്ചല്ല മറിച്ച് ഭാരതീയ ജനത പാർട്ടിയെ കുറിച്ച് ആണെന്നും പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു.
ഹിന്ദുക്കൾ എന്ന് പറയുന്നവർ രാപകലില്ലാതെ ആക്രമണങ്ങളിലും വിദ്വേഷത്തിലും ഏർപ്പെടുകയാണെന്നാണ് രാഹുൽ ഗാന്ധി തിങ്കളാഴ്ച ലോകസഭയിൽ പറഞ്ഞിരുന്നത്. താൻ നൽകുന്ന സന്ദേശം നിർഭയതയെയും അഹിംസയെയും കുറിച്ച് ആണെന്ന് പറഞ്ഞുകൊണ്ട് ശിവ ഭഗവാന്റെ ചിത്രവും പൊക്കിപ്പിടിച്ച് ആയിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം. ഈ പരാമർശത്തിനെതിരെ ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്നും സഭയിൽ കടുത്ത എതിർപ്പും ബഹളവും ഉണ്ടാവുകയും ചെയ്തു.
മുഴുവൻ ഹിന്ദു സമൂഹത്തെയും ആക്രമകാരികൾ എന്ന് വിളിക്കുന്നത് വളരെ ഗൗരവമുള്ള കാര്യമാണെന്നാണ് രാഹുൽഗാന്ധിയുടെ പരാമർശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്. കോൺഗ്രസ് നേതാവ് മാപ്പ് പറയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആവശ്യപ്പെട്ടു. രാഹുൽഗാന്ധിയുടെ പ്രസംഗം ലജ്ജാകരമാണെന്ന് എൻഡിഎ എംപിമാർ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ ഈ വിവാദ പരാമർശത്തെ ന്യായീകരിച്ചു കൊണ്ടാണ് ഇപ്പോൾ പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിട്ടുള്ളത്.
Discussion about this post