കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് പ്രിൻസിപ്പാളിന് നേരെ എസ്എഫ്‌ഐക്കാരുടെ ആക്രമണം. കൊയിലാണ്ടി എസ്എൻഡിപി കോളേജിൽ ആയിരുന്നു സംഭവം. എസ്എഫ്‌ഐ അക്രമികളുടെ മർദ്ദനത്തിൽ പരിക്കേറ്റ പ്രിൻസിപ്പാൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. നാല് വർഷം ദൈർഘ്യമുള്ള ഒന്നാം വർഷ ബിരുദ ബാച്ചിന്റെ രണ്ടാം അലോട്ട്‌മെന്റിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയായിരുന്നു. ഇതിനിടെ ഹെൽപ് ഡെസ്‌ക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐക്കാർ പ്രിൻസിപ്പാളിനെ സമീപിച്ചു.
പ്രിൻ്‌സിപ്പാളിൻറെ മുറിയ്ക്ക് മുൻപിൽ മുറിയ്ക്കുള്ളിലെ ഫർണിച്ചറുകൾ പുറത്തേക്ക് ഇട്ട് ഹെൽപ് ഡെസ്‌ക് സ്ഥാപിക്കണം എന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം. അഡ്മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി വിദ്യാർത്ഥികളെ ഉപയോഗിക്കാൻ പാടില്ല എന്നാണ് നിയമം. ഇതുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റി ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട് അതിനാൽ ഹെൽപ് ഡസ്‌ക് സ്ഥാപിക്കാൻ കഴിയില്ലെന്ന് പ്രിൻസിപ്പാൾ അറിയിക്കുകയായിരുന്നു. കോളേജിന് പുറത്ത് ഹെൽപ് ഡെസ്‌ക് ഇടാൻ നിർദ്ദേശിക്കുകയും ചെയ്തു.
എന്നാൽ പോകാൻ കൂട്ടാക്കാതിരുന്ന എസ്എഫ്‌ഐക്കാർ പ്രിൻസിപ്പാളിന്റെ മുറിയ്ക്ക് പുറത്ത് തന്നെ നിൽക്കുകയായിരുന്നു. മന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ ഇവരോട് പ്രിൻസിപ്പാൾ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ പുറത്ത് നിന്നും ഒരു സംഘം എത്തി ഹെൽപ് ഡെസ്‌ക് സ്ഥാപിക്കണം എന്ന് നിർബന്ധിക്കുകയായിരുന്നു. എന്നാൽ അനുവദിക്കില്ലെന്ന് പറഞ്ഞതോടെ പ്രിൻസിപ്പാളിനെ ഇവർ അടിയ്ക്കാൻ ശ്രമിച്ചു. എന്നാൽ വിദ്യാർത്ഥികൾ തടയുകയായിരുന്നു.
ഇതോടെ പ്രിൻസിപ്പാൾ മുറിയ്ക്കുള്ളിലേക്ക് പോയി. പിന്നാലെ വന്ന സംഘം അദ്ദേഹത്തെ മർദ്ദിക്കുകയായിരുന്നു. കൈയ്ക്കും മുഖത്തും പുറത്തും അടിയേറ്റതായി പ്രിൻസിപ്പാൾ പറഞ്ഞു.
Discussion about this post