കോട്ടയം :വെള്ളം കലർന്ന ഡീസൽ അടിച്ചതിന് പിന്നാലെ കാറിന് തകരാറുണ്ടായ പരാതിയിൽ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ അടിയന്തര ഇടപെടൽ. കേന്ദ്ര മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് കാർ ഉടമയ്ക്ക് 48 മണിക്കൂറിനുള്ളിൽ നഷ്ട്പരിഹാരവും , പമ്പ് പൂട്ടാനും ഉത്തരവായി. സെന്റർഫോർ കൺസ്യൂമർ എജ്യൂക്കേഷന്റെ മാനേജിംഗ് ട്രസ്റ്റിയുമായ ജെയിംസ് വടക്കന്റെ മരുമകൻ ജിജു കുര്യന്റെ കാറിലാണ് ഡീസലിൽ വെള്ളത്തിന്റെ അംശം കണ്ടെത്തിയത്
ഡീസൽ തുകയായ 3394 രൂപയും നഷ്ടപരിഹാരവും അടക്കം 9894 രൂപയാണ് പമ്പുടമ പരാതിക്കാരന് നൽകിയത്. ഈ മാസം 17 നാണ് സംഭവം നടന്നത്. പാലാ കടപ്പാട്ടൂരുള്ള ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പെട്രോൾ പമ്പിൽ നിന്നാണ് ജിജു കുര്യൻ ഡീസൽ അടിച്ചത്. 36 ലീറ്ററോളം ഡീസൽ കാറിൽ അടിക്കുന്നതിനിടെ പലതവണ ബീപ് ശബ്ദം കേൾക്കുകയും സൂചനാ ലൈറ്റുകൾ തെളിയുകയും ചെയ്തതായി പരാതിക്കാരൻ പറഞ്ഞു. പിന്നീട് കാർ കമ്പനിയുടെ വർക്ഷോപ്പിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് ഡീസലിൽ വെള്ളം ചേർന്നതായി കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് ഇന്ത്യൻ ഓയിൽ കോർപറേഷനിൽ പരാതി നൽകി . എന്നാൽ മറുപടി ഒന്നും ലഭിച്ചില്ല. ഇതേത്തുടർന്ന് ജെയിംസ് വടക്കന്റെ സുഹൃത്തും ബിജെപി നേതാവുമായ ശിവശങ്കരൻ വഴി് സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് വാട്സാപ്പിൽ പരാതി അയക്കുകയായിരുന്നു.
Discussion about this post