ന്യൂഡൽഹി : ബാങ്കുകളുടെ കിട്ടാക്കടം 12 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 2.8 ശതമാനമായി കുറഞ്ഞതായി റിസർവ്ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) മുൻ സാമ്പത്തിക വർഷത്തിലെ 7 ശതമാനത്തിൽ നിന്ന് 2023-24 ൽ 8.2 ശതമാനമായി ഉയർന്നതായും റിസർവ് ബാങ്ക് അറിയിച്ചു. വ്യാഴാഴ്ച പുറത്തുവിട്ട
റിസർവ് ബാങ്കിൻ്റെ സാമ്പത്തിക സ്ഥിരത റിപ്പോർട്ട് (എഫ്എസ്ആർ) ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
ശക്തവും കൂടുതൽ ഊർജ്ജസ്വലവുമായ സാമ്പത്തിക വ്യവസ്ഥയിൽ രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ സ്ഥിരമായ വേഗതയിൽ വികസിക്കുകയാണെന്ന് റിസർബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. വെല്ലുവിളി നിറഞ്ഞ ആഗോള പശ്ചാത്തലത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ സ്ഥിരമായ വളർച്ച കാണിക്കുകയും ആഗോള വളർച്ചയിൽ കാര്യമായ സംഭാവന നൽകുകയും ചെയ്യുന്നു എന്നും ആർബിഐ റിപ്പോർട്ട് വ്യക്തമാക്കുന്നു.
2024 മാർച്ച് അവസാനത്തോടെ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെ (എസ്‌സിബി) മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎൻപിഎ) അനുപാതം 2.8 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി (എൻഎൻപിഎ) അനുപാതം 0.6 ശതമാനമായും കുറഞ്ഞതായി എഫ്എസ്ആർ റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2025 മാർച്ചോടെ എല്ലാ എസ്‌സിബികളുടെയും ജിഎൻപിഎ അനുപാതം 2.5 ശതമാനമായി മെച്ചപ്പെടുമെന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
Discussion about this post