മുംബൈ: അനന്ത് അംബാനിയുടെയും പ്രണയിനി രാധിക മെർച്ചന്റിന്റെയും വിവാഹമാമാങ്കത്തിനുള്ള ഒരുക്കത്തിലാണ് അംബാനി കുടുംബം. ഈ വരുന്ന ജൂലൈ 12 ന് മുംബൈയിലെ ജിയോ കൺവൻെഷൻ സെന്ററിൽ വച്ചാണ് വിവാഹം. ഇതിനോട് അനുബന്ധിച്ച അത്യാഡംബരപൂർണമായ വിവാഹപൂർവ്വ ചടങ്ങളുകളും ആഘോഷങ്ങളും തുടരുകയാണ്.
വിവാഹത്തിനായി അതിഥികളെ ക്ഷണിക്കാനും ആരംഭിച്ചു. ആദ്യ ക്ഷണക്കത്ത് കാശിവിശ്വനാഥന് നൽകിക്കൊണ്ടായിരുന്നു അംബാനി കുടുംബം വിവാഹചടങ്ങളുകൾ ആരംഭിച്ചത്. വാരണാസിയിൽ നിത അംബാനി നേരിട്ടെത്തിയാണ് ക്ഷേത്രത്തിൽ കല്യാണക്കുറി സമർപ്പിച്ചത്. പിന്നാലെ മറ്റ് അതിഥികൾക്കും വിവാഹക്ഷണക്കത്ത് നൽകി തുടങ്ങി. ഇപ്പോഴിതാ കല്യാണക്കുറിയാണ് ചർച്ചയാവുന്നത്. കല്യണക്കുറിയിലും ആഡംബരം ഒട്ടും കുറച്ചിട്ടില്ല അംബാനി കുടുംബം.
ഒരു വലിയ സ്വർണപ്പെട്ടിയിലാണ് ക്ഷണക്കത്തുള്ളത്. പരമ്പരാഗത ഇന്ത്യൻ ക്ഷേത്രങ്ങളോടു സാമ്യമുള്ളതാണ്അതിന്റെ രൂപകൽപന. വെള്ളിയിൽ നിർമ്മിച്ചതും ഗണപതി, മഹാവിഷ്ണു, ലക്ഷ്മി ദേവി, രാധാകൃഷ്ണൻ, ദുർഗ്ഗാ ദേവി തുടങ്ങിയ ഹൈന്ദവ ദൈവങ്ങളുടെ ചിത്രങ്ങളാൽ അലങ്കരിച്ചതുമാണ് കത്ത്. പെട്ടി തുറക്കുമ്പോൾ തന്നെ പശ്ചാത്തലത്തിൽ മന്ത്രങ്ങൾ മുഴങ്ങുന്നത് കേൾക്കാം. വലിയ പെട്ടിക്കകത്ത് മറ്റൊരു ചെറിയ പെട്ടിയും കാണാം.
ഓരോ പേജിലും ഓരോ ചടങ്ങുകളുടെ വിശദാംശങ്ങളാണ്.അവയിൽ ഓരോന്നിലും വ്യത്യസ്ത ദൈവങ്ങളുടെ ചിത്രങ്ങളും അടങ്ങിയിരിക്കുന്നു. പെട്ടി തുറക്കുമ്പോൾ മറുവശത്തായി വൈകുണ്ഡത്തിന്റെ പശ്ചാത്തലമാണ് കാണുക. സ്വർണത്തിലും വെള്ളിയിലുമുള്ള ചെറിയ വിഗ്രഹങ്ങളും ഈ ക്ഷണപ്പെട്ടിക്കൊപ്പമുണ്ട്.
ഇതിന്റെ കൂടെ ഒരു സിൽവർ ബോക്‌സ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ അതിഥികൾക്കായുള്ള നിരവധി സമ്മാനങ്ങളുണ്ട്. ‘എആർ’ എന്ന് എംബ്രോയ്ഡറി ചെയ്ത ഒരു പട്ടുതുണിയും ഒരു നീല ഷാളും ഇതിനുള്ളിലുണ്ട്.
ലക്ഷക്കണക്കിന് രൂപയാണ് ക്ഷണക്കത്തിന് മാത്രം ചെലവാക്കിയിട്ടുള്ളതെന്ന് വ്യക്തമാണ്.
Discussion about this post