ന്യൂഡൽഹി : ഡൽഹി കലാപ കേസിൽ ജയിലിൽ കഴിയുന്ന ജെഎൻയു മുൻ വിദ്യാർത്ഥി നേതാവും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിന് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം. ഡൽഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. രോഗബാധിതയായ അമ്മയുടെ ശസ്ത്രക്രിയ നടക്കുന്നതിനാലാണ് മൂന്ന് ദിവസത്തേക്ക് ഇടക്കാല ജാമ്യം നൽകിയിരിക്കുന്നത്. ജൂൺ 1 മുതൽ ജൂൺ 3 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഡൽഹിക്ക് NCR മേഖലയ്ക്ക് പുറത്തേക്ക് പോകാൻ അനുവാദമില്ലെന്നും വീട്ടിലോ അമ്മ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലോ മാത്രമേ തുടരാൻ പാടുള്ളൂ എന്നും കോടതി വ്യക്തമാക്കി.
2020-ലെ വടക്കുകിഴക്കൻ ഡൽഹി കലാപവുമായി ബന്ധപ്പെട്ട യു.എ.പി.എ ഗൂഢാലോചനക്കേസിൽ 2020 സെപ്റ്റംബർ മുതൽ തടവിലാണ് ഉമർ ഖാലിദ്. കഴിഞ്ഞ മേയ് 19-ന് ഡൽഹിയിലെ വിചാരണക്കോടതി (സെഷൻസ് കോടതി) ഉമർ ഖാലിദിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീൽ പരിഗണിച്ചാണ് ജസ്റ്റിസ് പ്രതിഭ എം. സിങ്, ജസ്റ്റിസ് മധു ജെയിൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് മാനുഷിക പരിഗണന മുൻനിർത്തി ജാമ്യം അനുവദിച്ചത്. തന്റെ അന്തരിച്ച അമ്മാവന്റെ ചരമദിന ചടങ്ങുകളിൽ പങ്കെടുക്കാനും, ജൂൺ 2-ന് ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന 62 വയസ്സുള്ള അമ്മ സാബിഹ ഖാനത്തെ പരിചരിക്കാനുമായി 15 ദിവസത്തെ ഇടക്കാല ജാമ്യമാണ് ഉമർ ഖാലിദ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈ ആവശ്യം കോടതി അംഗീകരിക്കാൻ തയ്യാറായില്ല. തുടർന്ന് മൂന്ന് ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.
ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിന്മേലാണ് ഉമർ ഖാലിദിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂൺ 1-ന് രാവിലെ 7 മണി മുതൽ ജൂൺ 3-ന് വൈകുന്നേരം 5 മണി വരെ മാത്രമായിരിക്കും ജാമ്യം. ഇടക്കാല ജാമ്യത്തിന്റെ കാലയളവിൽ ഒരു മൊബൈൽ ഫോൺ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നും ഇതിന്റെ ലൊക്കേഷൻ എപ്പോഴും ഓൺ ആയിരിക്കണമെന്നും കോടതി അറിയിച്ചിട്ടുണ്ട് . കൂടാതെ അന്വേഷണ ഉദ്യോഗസ്ഥനുമായി നിരന്തരം സമ്പർക്കം പുലർത്തുകയും വേണം എന്നും കോടതി വ്യക്തമാക്കി.









