ന്യൂഡൽഹി : ബക്രീദിന് നിയമവിരുദ്ധമായ മൃഗബലി തടയുന്നതിനായി കർശന നിയന്ത്രണങ്ങളുമായി ഡൽഹി സർക്കാർ. നിയമം ലംഘിച്ച് പൊതുസ്ഥലങ്ങളിൽ മൃഗങ്ങളെ അറുക്കുകയോ, നിരോധിത മൃഗങ്ങളെ ബലി നൽകുകയോ ചെയ്താൽ കർശനമായ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് ഡൽഹി സർക്കാർ മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ പശുക്കൾ, പശുക്കുട്ടികൾ, ഒട്ടകങ്ങൾ എന്നിവയെയോ മറ്റ് നിരോധിത ഗണത്തിൽപ്പെട്ട മൃഗങ്ങളെയോ ബലി നൽകുന്നത് പൂർണമായും നിയമവിരുദ്ധമാണെന്നും സർക്കാർ വ്യക്തമാക്കി.
ഡൽഹി വികസന വകുപ്പ് മന്ത്രി കപിൽ മിശ്രയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർക്ക് കൈമാറിയത്. പൊതുസ്ഥലങ്ങളിലെ കശാപ്പ് നിരോധിച്ചുകൊണ്ടും ഡൽഹി സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ട്. റോഡുകൾ, തെരുവുകൾ, പാർക്കുകൾ, ജനവാസ മേഖലകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ മൃഗബലി നടത്താൻ അനുവദിക്കില്ല. സർക്കാർ അംഗീകരിച്ചിട്ടുള്ള നിശ്ചിത കേന്ദ്രങ്ങളിൽ മാത്രമേ ഇതിന് അനുമതിയുണ്ടാകൂ എന്നും ഡൽഹി സർക്കാർ പുറത്തിറക്കിയ മാർഗ നിർദേശങ്ങളിൽ പറയുന്നു.
ഇതോടൊപ്പം, തെരുവുകളിലോ പൊതുവഴികളിലോ താൽക്കാലികമായി മൃഗച്ചന്തകൾ സ്ഥാപിക്കുന്നതും മൃഗങ്ങളെ നിയമവിരുദ്ധമായി വാങ്ങുന്നതും വിൽക്കുന്നതും പൂർണ്ണമായും നിരോധിച്ചു. മൃഗബലിക്ക് ശേഷം രക്തം റോഡുകളിലേക്കോ പൊതു ഓടകളിലേക്കോ കനാലുകളിലേക്കോ ഒഴുക്കിവിടാൻ പാടില്ല. അവശിഷ്ടങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ തള്ളരുത്. നിർദ്ദിഷ്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ ഇവ സംസ്കരിക്കാവൂ, എന്നീ നിർദ്ദേശങ്ങളും സർക്കാർ നൽകിയിട്ടുണ്ട്. മൃഗങ്ങളെ അനധികൃതമായി കടത്തുകയോ, നിയമവിരുദ്ധ കശാപ്പുശാലകൾ പ്രവർത്തിപ്പിക്കുകയോ, സർക്കാർ നിയമങ്ങൾ ലംഘിക്കുകയോ ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് ഭരണകൂടത്തിന് മന്ത്രി കപിൽ മിശ്ര നിർദ്ദേശം നൽകി.








