ഐ.പി.എൽ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടാകാത്ത ഒരു അത്യപൂർവ്വ സംഭവത്തിനാണ് 2026 സീസൺ സാക്ഷ്യം വഹിച്ചിരിക്കുന്നത്. ചെന്നൈ സൂപ്പർ കിംഗ്‌സ് സ്ക്വാഡിന്റെ ഭാഗമായിരുന്നിട്ടും, മുൻ നായകൻ എം.എസ്. ധോണി ഒരു പന്ത് പോലും നേരിടാതെ ഈ സീസൺ അവസാനിച്ചു. കടുത്ത പരിക്കുകളെത്തുടർന്ന് ചെന്നൈയുടെ 14 ലീഗ് മത്സരങ്ങളിലും താരം പൂർണ്ണമായും ബെഞ്ചിലായിരുന്നു.
ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള അവസാന മത്സരത്തിലെ പരാജയത്തിന് പിന്നാലെ നടന്ന പത്രസമ്മേളനത്തിൽ ചെന്നൈയുടെ ബോളിംഗ് കോച്ച് എറിക് സിമൺസ് ധോണിയുടെ വിരമിക്കലിനെക്കുറിച്ചും അടുത്ത സീസണിലെ ഭാവിയെക്കുറിച്ചും വ്യക്തമായ മറുപടി നൽകി. ഈ സീസണിൽ ഉടനീളം ധോണിയുടെ അസാന്നിധ്യത്തിൽ കാർത്തിക് ശർമ്മ, ആയുഷ് മ്ഹാത്രെ, ഉർവിൽ പട്ടേൽ തുടങ്ങിയ നിരവധി യുവതാരങ്ങൾക്ക് ചെന്നൈ അവസരം നൽകിയിരുന്നു. ഇതിൽ കാർത്തിക് ശർമ്മ മധ്യനിരയിൽ മികച്ച പ്രകടനവുമായി സ്ഥാനം ഉറപ്പിച്ചപ്പോൾ, ഉർവിൽ പട്ടേലും ഡെവാൾഡ് ബ്രെവിസും ചില നിമിഷങ്ങളിൽ മാത്രമാണ് തിളങ്ങിയത്. ഈ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ധോണി അടുത്ത സീസണിൽ തിരിച്ചുവരുന്നത് ചെന്നൈയുടെ ദീർഘകാല തന്ത്രങ്ങളെ ബാധിക്കുമോ എന്ന ചർച്ചകൾ സജീവമാണ്.
അടുത്ത സീസണിൽ ധോണി കളിക്കുമോ എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു എറിക് സിമൺസിന്റെ മറുപടി. “നിങ്ങൾ ശരിക്കും എന്നോടാണോ ഈ ചോദ്യം ചോദിക്കുന്നത്? അതെ, അദ്ദേഹം അടുത്ത വർഷം കളിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഞങ്ങൾ എപ്പോഴും. സത്യം പറഞ്ഞാൽ, അദ്ദേഹം നെറ്റ്സിൽ ഇപ്പോഴും അതിഗംഭീരമായാണ് പന്ത് അടിക്കുന്നത്. കാലിനേറ്റ പരിക്ക് കാരണം ഓടാൻ ബുദ്ധിമുട്ടായതുകൊണ്ട് മാത്രമാണ് ഈ സീസണിൽ കളിക്കാതിരുന്നത്. നെറ്റ്സിലെ അദ്ദേഹത്തിന്റെ ബാറ്റിംഗ് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ചതാണ്.”
“പക്ഷേ ഞാൻ എപ്പോഴും പറയുന്നതുപോലെ, എപ്പോൾ കളിക്കണം, എപ്പോൾ മാറണം എന്ന തീരുമാനം എം.എസ്. ധോണിക്ക് മാത്രം അറിയാവുന്ന ഒന്നാണ്. തനിക്ക് കളിക്കാൻ ഫിറ്റ്നസ് ഇല്ലെന്ന് തോന്നിയാൽ അദ്ദേഹം ഒരിക്കലും കളിക്കില്ല. ധോണി എടുക്കുന്ന ഏത് തീരുമാനവും ടീമിന്റെ നന്മയ്ക്ക് വേണ്ടിയായിരിക്കും, സ്വന്തം താല്പര്യം മുൻനിർത്തിയാകില്ല. അദ്ദേഹം ടീമിനൊപ്പം ഡ്രെസ്സിങ് റൂമിൽ ഉണ്ടാകുന്നത് തന്നെ യുവതാരങ്ങൾക്ക് വലിയ ആത്മവിശ്വാസവും ശാന്തതയും നൽകുന്ന കാര്യമാണ്.” ധോണി പറഞ്ഞു.
ഈ സീസണിലെ സി.എസ്.കെയുടെ മോശം പ്രകടനത്തെക്കുറിച്ച് സിമൺസ് വ്യക്തമാക്കിയത് ടീം ഇപ്പോൾ ഒരു പരിവർത്തന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്നാണ്. ഋതുരാജ് ഗെയ്ക്‌വാദിന്റെ കീഴിൽ ഒരുപിടി യുവതാരങ്ങളുമായി ഇറങ്ങിയ ടീമിന് കടുത്ത പരിക്കുകളാണ് വില്ലനായത്. ടീം മികച്ച ഫോമിലേക്ക് ഉയർന്നുവന്ന ഘട്ടത്തിലാണ് ജാമി ഓവർട്ടന് പരിക്കേറ്റത്. മധ്യ ഓവറുകളിൽ ബോളിംഗിലും അവസാന ഓവറുകളിൽ ബാറ്റിംഗിലും ടീമിന് വലിയ ബാലൻസ് നൽകിയിരുന്ന ഓവർട്ടന്റെ നഷ്ടം ചെന്നൈയുടെ പ്ലാനുകളെ ആകെ തെറ്റിച്ചു. എങ്കിലും ഈ സീസണിലൂടെ ടീമിലെ ഓരോ യുവതാരങ്ങളുടെയും കളി രീതികളെയും പോരായ്മകളെയും കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കാൻ മാനേജ്‌മെന്റിന് സാധിച്ചിട്ടുണ്ടെന്നും അടുത്ത സീസണിൽ ശക്തമായി തിരിച്ചുവരുമെന്നും സിമൺസ് കൂട്ടിച്ചേർത്തു.
ഗുജറാത്ത് ടൈറ്റൻസിനോട് 89 റൺസിന്റെ കനത്ത തോൽവി വഴങ്ങി പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്സിന് മറ്റൊരു കനത്ത തിരിച്ചടി കൂടി ലഭിച്ചു. മത്സരത്തിൽ നിശ്ചിത സമയത്തിനുള്ളിൽ ഓവറുകൾ പൂർത്തിയാക്കാത്തതിനെത്തുടർന്ന് (Slow Over-rate) ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിന് ഐ.പി.എൽ ഭരണസമിതി 24 ലക്ഷം രൂപ പിഴ ചുമത്തി.












