പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ വെച്ച് പ്രമുഖ ഭീകരൻ ഡോ. ഹംസ ബുർഹാൻ കൊല്ലപ്പെട്ടതിന് പിന്നാലെ, പാകിസ്താനിലെ ഭീകര സംഘടനകൾ കടുത്ത പരിഭ്രാന്തിയിലെന്ന് റിപ്പോർട്ട്. ആക്രമണം നടന്ന് മണിക്കൂറുകൾക്കകം, അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഷ്‌കർ-ഇ-തൊയ്ബ തലവൻ മുസാമിൽ ഹാഷ്മി കനത്ത സുരക്ഷാവലയത്തിൽ ഗുജ്‌റൻവാലയിലെ മർക്കസ് അഖ്സയിൽ അടിയന്തിര യോഗം വിളിച്ചുചേർത്തു.
വ്യാഴാഴ്ച ഉച്ചയ്ക്ക് മുസാഫറാബാദിലെ ഗോജ്‌റ ബൈപാസിന് സമീപം വെച്ചാണ് കശ്മീരിലെ നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ ഡോ. ഹംസ ബുർഹാന് നേരെ അജ്ഞാതർ വെടിയുതിർത്തത്. ഇതേത്തുടർന്ന് ലഷ്‌കർ ഉൾപ്പെടെയുള്ള ഭീകര സംഘടനകളുടെ തലവന്മാരുടെ സുരക്ഷ പാകിസ്താനിൽ അതീവ ശക്തമാക്കിയിരിക്കുകയാണ്.
ഗുജ്‌റൻവാലയിൽ നടന്ന യോഗത്തിന്റെ പുറത്തുവന്ന ദൃശ്യങ്ങളിൽ, എസാൾട്ട് റൈഫിളുകൾ കയ്യിലേന്തിയ വൻ സുരക്ഷാ ഭടന്മാരുടെ കാവലിലാണ് മുസാമിൽ ഹാഷ്മി സംസാരിക്കുന്നത്. പ്രസംഗിക്കുന്ന വേദിയിൽ തൊട്ടുപിന്നിൽപ്പോലും അത്യാധുനിക ആയുധങ്ങളുമായി ബോഡിഗാർഡുകൾ നിലയുറപ്പിച്ചിട്ടുണ്ട്.
‘അർജുമന്ദ് ഗുൽസാർ ദാർ’, ‘ഡോക്ടർ’ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഹംസ ബുർഹാൻ ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലുള്ള രത്‌നിപോര സ്വദേശിയാണ്. നിരോധിത ഭീകരസംഘടനയായ ‘അൽ ബദറുമായി’ ചേർന്നാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ ശൃംഖലകളുമായി ചേർന്ന് കശ്മീരിൽ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലും ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും ഇയാൾ പ്രധാന പങ്കുവഹിച്ചു. ഇതേത്തുടർന്ന് 2022-ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം ഇയാളെ ഔദ്യോഗികമായി ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
2019 ഫെബ്രുവരി 14-ന് ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ ലെത്‌പോരയ്ക്ക് സമീപം സി.ആർ.പി.എഫ് വാഹനവ്യൂഹത്തിന് നേരെ നടന്ന ആത്മഹത്യാ സ്ഫോടനത്തിന്റെ പ്രധാന ഗൂഢാലോചനക്കാരിലൊരാളായാണ് അന്വേഷണ ഏജൻസികൾ ഹംസ ബുർഹാനെ അടയാളപ്പെടുത്തിയിരിക്കുന്നത്. ജെയ്ഷെ മുഹമ്മദ് ഭീകരനായ ആദിൽ അഹമ്മദ് ദാർ സ്ഫോടകവസ്തുക്കൾ നിറഞ്ഞ വാഹനം സൈനിക വ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.









