ഇന്ത്യൻ സൈന്യത്തിന്റെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും നീക്കങ്ങൾ തത്സമയം പാകിസ്താനിലെ ചാര സംഘടനകൾക്ക് ചോർത്തി നൽകിയിരുന്ന വൻ ചാരശൃംഖല പഞ്ചാബ് പോലീസ് തകർത്തു. പത്താൻകോട്ട്-ജമ്മു ദേശീയപാതയിൽ സി.സി.ടി.വി ക്യാമറ സ്ഥാപിച്ച് ലൈവ് ദൃശ്യങ്ങൾ വിദേശത്തുള്ള ഹാൻഡ്‌ലർമാർക്ക് കൈമാറിയ സംഭവത്തിൽ ബൽജീത് സിംഗ് എന്നയാളെ പത്താൻകോട്ട് പോലീസ് അറസ്റ്റ് ചെയ്തു.
ദേശീയപാത 44-ൽ സുജാൻപൂരിന് സമീപമുള്ള ഒരു കടയിലാണ് പ്രതിയായ ബൽജീത് സിംഗ് ജനുവരി മാസത്തിൽ ഇന്റർനെറ്റ് അധിഷ്ഠിത സി.സി.ടി.വി ക്യാമറ സ്ഥാപിച്ചത്. ഈ വഴിയിലൂടെ പോകുന്ന ഇന്ത്യൻ ആർമിയുടെയും മറ്റ് സുരക്ഷാ സേനകളുടെയും വാഹനവ്യൂഹങ്ങളുടെ തത്സമയ ദൃശ്യങ്ങൾ പാകിസ്താനിലെയും മറ്റ് വിദേശ രാജ്യങ്ങളിലെയും ചാരന്മാർക്ക് ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി ഇയാൾ ചോർത്തി നൽകുകയായിരുന്നു.
ദുബായിലുള്ള ഒരു അജ്ഞാത വ്യക്തിയിൽ നിന്നാണ് തനിക്ക് നിർദ്ദേശങ്ങൾ ലഭിച്ചിരുന്നതെന്നും ഇതിനായി 40,000 രൂപ പ്രതിഫലം കിട്ടിയെന്നും ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. ഇയാളിൽ നിന്ന് സി.സി.ടി.വി ക്യാമറയും വൈഫൈ റൂട്ടറും പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ ബൽജീത് സിംഗിന് പുറമെ വിക്രംജീത് സിംഗ്, ബൽവീന്ദർ സിംഗ്, തരൺപ്രീത് സിംഗ് എന്നിവരുൾപ്പെടെ നാല് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിലുള്ള ബാക്കി പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.
കഴിഞ്ഞ മാസവും പഞ്ചാബിൽ പാകിസ്താന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് പിന്തുണയോടെ പ്രവർത്തിച്ചിരുന്ന രണ്ട് ഹൈടെക് ചാര മൊഡ്യൂളുകൾ പോലീസ് തകർത്തിരുന്നു. സൈനിക താവളങ്ങളുടെ ദൃശ്യങ്ങൾ പകർത്താൻ ചൈനീസ് നിർമ്മിത, സോളാർ പവർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 4G സി.സി.ടി.വി ക്യാമറകളാണ് ഭീകരർ ഉപയോഗിച്ചിരുന്നത്. കൌണ്ടർ ഇന്റലിജൻസ് വിഭാഗം ഫിറോസ്‌പൂർ സ്വദേശിയായ സുഖ്‌വീന്ദർ സിംഗിനെ അറസ്റ്റ് ചെയ്യുകയും ഇയാളിൽ നിന്ന് 4G കണക്റ്റിവിറ്റിയുള്ള ചൈനീസ് സോളാർ സി.സി.ടി.വി ക്യാമറ പിടിച്ചെടുക്കുകയും ചെയ്തു.
പഞ്ചാബ് ഡി.ജി.പി ഗൗരവ് യാദവ് വ്യക്തമാക്കുന്നത് അനുസരിച്ച്, പരമ്പരാഗത വയറിംഗുകൾ ആവശ്യമില്ലാത്തതും സോളാർ പാനലും 4G സിം കാർഡും ഉപയോഗിച്ച് ഓഫ്-ഗ്രിഡ് ആയി പ്രവർത്തിക്കുന്നതുമായ ചൈനീസ് ക്യാമറകളാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയാണ് ലൈവ് ഫീഡ് പാകിസ്താനിലേക്ക് അയച്ചിരുന്നത്. ‘ഫൗജി’ എന്ന് വിളിക്കുന്ന പാക് ഹാൻഡ്‌ലറാണ് ക്യാമറ സ്ഥാപിക്കാൻ ഇവർക്ക് 35,000 രൂപ നൽകിയത്. അറസ്റ്റിലായ സന്ദീപ് സിംഗ് മയക്കുമരുന്ന് കടത്തുകാരൻ കൂടിയാണ്. ഇതേ പാക് ഏജന്റ് ഡ്രോൺ വഴി അതിർത്തി കടത്തിവിട്ട ഒരു കിലോ ഹെറോൺ വിതരണം ചെയ്തതിന് ഇയാൾക്ക് 50,000 രൂപയും ലഭിച്ചിരുന്നു.








