ന്യൂഡൽഹി :പ്രധാനമന്ത്രി ഗതിശക്തി പദ്ധതി ഭാരത്തതിന്റെ അടിസ്ഥാനസൗകര്യങ്ങളിൽ വലിയ മാറ്റമാണ് വരുത്തുന്നതെന്ന് പ്രമുഖ സാമ്പത്തികകാര്യ സ്ഥാപനമായ മോർഗൻ സ്റ്റാൻലി . ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിച്ച പ്രധാനമന്ത്രി ഗതി ശക്തി പദ്ധതി വൻ വിജയമാണ് കൈവരിക്കുന്നത്. പത്തുവർഷം കൊണ്ട് ഭാരതത്തിലെ അടിസ്ഥാന സൗകര്യങ്ങൾ അതിശക്തമായി എന്ന് റിപ്പോർട്ടിൽ പറയുന്നു.
പദ്ധതിയുടെ ഫലമായി അടിസ്ഥാന സൗകര്യ വികസന മേഖലയിൽ നിക്ഷേപങ്ങൾ കൂടി വരികയാണ്. കൂടാതെ മികച്ച ഉൽപ്പാദന ക്ഷേമതയോടെയാണ് പദ്ധതി മുന്നേറുന്നത് എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2024ൽ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (സാമ്പത്തിക വളർച്ച) 5.3 ശതമാനം വർധനവാണ് ഉണ്ടായത്. 2029ൽ ഇത് ആറര ശതമാനമായി ഉയരും. അതിന്റെ ഫലമായി അടിസ്ഥാന സൗകര്യങ്ങൾ 15.3 ശതമാനമായി വളരും. വരുന്ന അഞ്ചു വർഷം കൊണ്ട് 1.45 ട്രില്ല്യൺ ഡോളറാകും ഭാരതം ഈ രംഗത്ത് ചിലവിടുക. ഇത് ഉയർന്ന ഉൽപ്പാദന വളർച്ചയുടെ സുസ്ഥിര കാലയളവിലേക്ക് നയിക്കും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
വിമാനത്താവളങ്ങളിൽ നിന്നോ തുറമുഖങ്ങളിൽ നിന്നോ ചരക്കെടുക്കാൻ കണ്ടെയ്നറുകൾക്ക് അവിടങ്ങളിൽ കിടക്കേണ്ട സമയം (കണ്ടെയ്നർ ഡ്വൽ ടൈം) ഭാരതത്തിൽ ശരാശരി മൂന്നു ദിവസം മാത്രമാണിപ്പോൾ. ഇത് യുഎഇയിലും ദക്ഷിണാഫ്രിക്കയിലും നാലു ദിവസവും അമേരിക്കയിൽ ഏഴ് ദിവസവും ജർമ്മനിയിൽ പത്തു ദിവസവുമാണ്. റോഡുകളും റെയിൽവേയും തുറമുഖങ്ങളും വിമാനത്താവളങ്ങളും ജലപാതകളും യാത്രാ, ചരക്കു കടത്ത് സൗകര്യങ്ങളും വികസിപ്പിക്കാൻ 2021 ഒക്ടോബറിൽ മോദി സർക്കാർ കൊണ്ടുവന്നതാണ് പ്രധാനമന്ത്രി ഗതിശക്തി പദ്ധതി.
റോഡുകൾ, റെയിൽവേ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ബഹുജനഗതാഗതം, ജലപാതകൾ, ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉപയോഗിച്ച് സാമ്പത്തിക വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും വേണ്ടിയുള്ള ഒരു പരിവർത്തന സമീപനമാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. മോർഗൻ സ്റ്റാൻലി റിപ്പോർട്ട് അനുസരിച്ച് പിഎം ഗതി ശക്തി പദ്ധതിക്ക് കീഴിൽ ഇതുവരെ തുറമുഖങ്ങളിലും ഷിപ്പിംഗ് മേഖലകളിലും നടപ്പിലാക്കുന്നതിനായി 60,900 കോടി രൂപയുടെ 101 പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്.
2023 ഏപ്രിൽ വരെ, 8,900 കോടി രൂപയുടെ 26 പദ്ധതികൾ പൂർത്തീകരിച്ചു . 15,340 കോടി രൂപയുടെ 42 പദ്ധതികൾ വികസനത്തിലാണ് . 36,640 കോടി രൂപയുടെ 33 പദ്ധതികൾ നടപ്പാക്കിവരികയാണ് .
Discussion about this post