ബംഗളൂരു : ലഹരിക്കടത്തുമായി ബന്ധപ്പെട്ട് മലയാളി യുവതി ബംഗളുരുവിൽ പിടിയിൽ. ആലപ്പുഴ പുന്നപ്ര പാലിയത്തറ ഹൗസിൽ ജുമി (24) ആണ് പിടിയിലായിരിക്കുന്നത്. കോഴിക്കോട് നിന്നും 2 കോടി രൂപ വില വരുന്ന ലഹരിമരുന്ന് പിടികൂടിയ സംഭവത്തിലാണ് ജുമിയ അറസ്റ്റിലായത്. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് എംഡിഎംഐ എത്തിക്കുന്ന കാരിയർ ആയി പ്രവർത്തിച്ചിരുന്നത് ജുമി ആണെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
കോഴിക്കോട് പുതിയങ്ങാടി എടയ്ക്കൽ ഭാഗത്തെ വാടക വീട് കേന്ദ്രീകരിച്ചായിരുന്നു ജുമിയും സംഘവും ലഹരി കച്ചവടം നടത്തിയിരുന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളയിൽ പോലീസും ഡാൻസാഫും ചേർന്ന് ഈ വീട്ടിൽ പരിശോധന നടത്തുകയും രണ്ടുകോടിയിൽ അധികം രൂപ വില വരുന്ന മയക്കുമരുന്ന് പിടികൂടുകയും ചെയ്തിരുന്നു.
ലഹരിക്കടത്തിന് കാരിയർ ആയി പ്രവർത്തിക്കുന്നത് കൂടാതെ സ്ഥിരമായി ലഹരി ഉപയോഗിക്കുകയും ചെയ്യുന്ന യുവതിയാണ് ജുമി എന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്. വലിയ ആഡംബര ജീവിതമായിരുന്നു ഈ യുവതി നയിച്ചിരുന്നത്. ഗോവയിലും ബംഗളൂരുവിലും ആയി വലിയ ഹോട്ടലുകളിൽ റൂം എടുത്തായിരുന്നു ജുമിയുടെ താമസം. ഈ യുവതിയെ കൂടാതെ രണ്ടു പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലമ്പൂർ സ്വദേശി ഷൈൻ ഷാജി, പെരുവണ്ണാമുഴി സ്വദേശി ആൽബിൻ സെബാസ്റ്റ്യൻ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ.








