ന്യൂഡൽഹി :കേരളത്തിലെ അട്ടപ്പാടിയിലെ കാർത്തുമ്പി കുട നിർമ്മാണ യൂണിറ്റിനെ രാജ്യത്തിന് പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് അദ്ദേഹം കാർത്തുമ്പി കുടകളെ കുറിച്ച് പരാമർശിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൺസൂൺ എത്തികൊണ്ടിരിക്കുകയാണ്. മഴക്കാലത്ത് നാം എല്ലാവരും വീടുകളിൽ അന്വേഷിക്കുന്നതാണ് കുടകൾ. ഇപ്പോൾ മിക്ക വീടുകളിലും കുടകൾ അന്വേഷിക്കാൻ ആരംഭിച്ചിട്ടുണ്ടാവും. ഇന്നത്തെ മൻ കി ബാത്തിൽ എനിക്ക് നിങ്ങളോട് ഒരു പ്രത്യേക കുടയെ കുറിച്ചാണ് പറയാനുള്ളത്. കേരളത്തിലെ അട്ടപ്പാടി എന്ന സ്ഥലത്ത് അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന കാർത്തുമ്പി എന്നൊരു യൂണിറ്റ് ഉണ്ട്. വനവാസി സ്ത്രീകളാണ് കുടകൾ നിർമ്മിച്ച് നൽകുന്നത്. കാർത്തുമ്പി കുടകൾ ഇപ്പോൾ ഓൺലൈനായി വാങ്ങാൻ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വട്ടലാക്കി കാർഷിക സഹകരണ സൊസൈറ്റിയുടെ മേൽനോട്ടത്തിലാണ് സ്ത്രീകൾ കുടകൾ നിർമ്മിക്കുന്നത്. വനിതകളുടെ നേതൃത്വത്തിൽ അട്ടപ്പാടിയിലെ ആദിവാസി സമൂഹം സംരംഭത്തിന്റെ ഉത്കൃഷ്ടമായ മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത് . ഇന്ന്, കാർത്തുമ്പി കുടകൾ കേരളത്തിലെ ചെറിയൊരു ഗ്രാമത്തിൽ നിന്ന് ബഹുരാഷ്ട്ര കമ്പനികളിലേക്കുള്ള യാത്ര പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ‘വോക്കൽ ഫോർ ലോക്കലി’ന് ഇതിനേക്കാൾ മികച്ച ഉദാഹണമുണ്ടോ? മോദി ചോദിച്ചു.
പരമ്പരാഗത ലഘുഭക്ഷണശാല തുറക്കാനുള്ള തയ്യാറെടുപ്പിലാണ് അവർ ഇപ്പോൾ. കുടകളും മറ്റ് ഉൽപന്നങ്ങളും വിൽക്കുക എന്നത് മാത്രമല്ല ഇവരുടെ ലക്ഷ്യം. തങ്ങളുടെ പാരമ്പര്യത്തേയും സംസ്കാരത്തേയും ലോകത്തിന് പരിചയപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post