ലക്‌നൗ : പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച അമ്മയുടെ പേരിൽ ഒരു മരം എന്ന ക്യാമ്പയിന്റെ ഭാഗമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്റെ ലക്‌നൗവിലെ ഔദ്യോഗിക വസതിക്ക് മുന്നിൽ വ്യക്ഷ തൈകൾ നട്ടാണ് അദ്ദേഹം ക്യാമ്പയിന് ഭാഗമായത്.
ഈ പദ്ധതിയുടെ ഭാഗമായി യുപിയിലെ നഴ്‌സറികളിൽ 54 കോടി തൈകളാണ് തയ്യാറാക്കിയിരിക്കുന്നത് . വരൂ, നമുക്കെല്ലാവർക്കും നമ്മുടെ അമ്മയ്ക്ക് വേണ്ടി സ്വയം സമർപ്പിക്കാം. ഭൂമിയെ ഹരിതാഭമാക്കാനുള്ള ഈ ക്യാമ്പയിനിൽ ചേരാം. ഒന്നോ രണ്ടോ ഫലവൃക്ഷങ്ങളെങ്കിലും നട്ടുപിടിപ്പിച്ച് സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.
ആഗോളതാപനത്തിൽ നിന്ന് രക്ഷനേടാൻ ഏക് പെദ് മാ കേ നാം എന്ന പദ്ധതി പ്രകാരം ഒരു മരം നടാൻ പ്രധാനമന്ത്രി രാജ്യത്തോട് അഭ്യാർത്ഥിച്ചിരുന്നു. ജൂൺ 5 പരിസ്ഥിതി ദിനത്തിലാണ് പ്രധാനമന്ത്രി ഈ പദ്ധതിക്ക് ആരംഭം കുറിച്ചത്. ഡൽഹിയിലെ ബുദ്ധ ജയന്തി പാർക്കിൽ അരയാൽ വ്യക്ഷത്തൈ നട്ടാണ് പ്രധാനമന്ത്രി പദ്ധതിക്ക് തുടക്കം കുറിച്ചത് എന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
മൻ കി ബാത്ത് പരിപാടിയുടെ 111 ാം എപ്പിസോഡിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേ ,നമ്മുടെ അമ്മയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ലക്ഷ്യത്തോടെയാണ് ഏക് പെദ് മാ കേ നാം പദ്ധതി ആരംഭിച്ചത് എന്ന് മോദി പറഞ്ഞിരുന്നു. ലോകത്തെ എല്ലാ രാജ്യങ്ങളിലെ ജനങ്ങളോടും അമ്മയുടെ പേരിലോ അമ്മയോടൊപ്പമോ ഓരോ വൃക്ഷതൈകൾ നടണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു . ക്യാമ്പയിൻ അതിവേഗത്തിൽ ജനം ഏറ്റെടുക്കുന്നത് കാണുന്നതിൽ വളരെ സന്തോഷമുണ്ട് എന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.
സെപ്റ്റംബർ മാസത്തോടെ 80 കോടി മരങ്ങളും അടുത്ത വർഷം മാർച്ചോടെ 140 കോടി മരങ്ങളും നട്ടുപിടിപ്പിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത് . കാലാവസ്ഥാ വ്യതിയാനം നേരിടാനുളള പാരീസ് ഉടമ്പടിയുടെ തുടർനടപടി കൂടിയായിട്ടാണ് പദ്ധതി വിലയിരുത്തപ്പെടുന്നത്. ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിയിലും പ്രധാനമന്ത്രി ഇതേക്കുറിച്ച് പരാമർശിച്ചിരുന്നു.










