ലാഹോർ: 1981ൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചി പാകിസ്താനിൽ ഇറക്കിയ ഖാലിസ്ഥാൻ ഭീകരൻ ഗജീന്ദർ സിംഗ് മരണമടഞ്ഞു. എഴുപത്തിനാലാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് പാകിസ്താനിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. തീവ്രവാദ സംഘടനയായ ദൾ ഖൽസയുടെ സഹസ്ഥാപകനായ ഗജീന്ദറിനെ 2002ൽ കൊടുംഭീകരനായി പ്രഖ്യാപിച്ചിരുന്നു.
1981 സെപ്റ്റംബർ 29ന് ഡൽഹിയിലെ പാലം വിമാനത്താവളത്തിൽ നിന്നും 111 യാത്രക്കാരും ആറ് ജീവനക്കാരുമായി ശ്രീനഗറിലേക്ക് പുറപ്പെട്ട ഇന്ത്യൻ എയർലൈൻസ് ഐസി- 423 വിമാനം ഗജീന്ദർ സിംഗ് ഉൾപ്പെടെ ആറ് പേർ ചേർന്ന് റാഞ്ചി പാകിസ്താനിലെ ലാഹോറിൽ ഇറക്കുകയായിരുന്നു. ചൗക്ക് മേത്തയിലെ പോലീസ് വെടിവെപ്പിൽ 16 സിഖുകാർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചും, ജർണൈൽ സിംഗ് ഭിന്ദ്രൻവാല ഉൾപ്പെടെയുള്ള നിരവധി ഖാലിസ്ഥാനി ഭീകരരുടെ മോചനം ആവശ്യപ്പെട്ടുമായിരുന്നു വിമാനം റാഞ്ചൽ.
തൊട്ടടുത്ത ദിവസം, സെപ്റ്റംബർ 30ന് തന്നെ വിമാന റാഞ്ചികളെ പാകിസ്താൻ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും, അവരെ ഇന്ത്യക്ക് കൈമാറിയിരുന്നില്ല. 1994ൽ ഗജീന്ദർ ഉൾപ്പെടയുള്ള പ്രതികളെല്ലാവരും പാകിസ്താനിൽ ജയിൽ മോചിതരായി. തേജീന്ദർ പാൽ സിംഗ്, സത്നം സിംഗ് പൗന്ത സാഹിബ്, ദൽബീർ സിംഗ്, കരൺ സിംഗ് എന്നിവരായിരുന്നു ഗൂഢാലോചന കേസിൽ ഗജീന്ദറുടെ കൂട്ടുപ്രതികൾ.
തേജീന്ദറും സത്നവും 1997ൽ ഇന്ത്യയിൽ മടങ്ങിയെത്തി. എന്നാൽ ദൽബീറും കരണും 1999ൽ സ്വിറ്റ്സർലൻഡിൽ രാഷ്ട്രീയ അഭയം തേടി. 96ൽ ഗജീന്ദർ ജർമനിയിലേക്ക് പോയെങ്കിലും ഇന്ത്യയുടെ എതിർപ്പിനെ തുടർന്ന് അവിടെ തുടരാൻ സാധിച്ചില്ല. തുടർന്ന് ഇയാൾ പാകിസ്താനിലേക്ക് മടങ്ങി.
2019 ജനുവരിയിൽ ഗജീന്ദറുടെ ഭാര്യ മഞ്ജീത് കൗർ ജർമ്മനിയിൽ മരണമടഞ്ഞു. ഗജീന്ദർ പാകിസ്താനിൽ കഴിയുന്നു എന്ന ഇന്ത്യയുടെ ആരോപണം പാക് സർക്കാർ പല തവണ നിഷേധിച്ചിരുന്നു. എന്നാൽ 2022 സെപ്റ്റംബറിൽ പാക് പഞ്ചാബിലെ പഞ്ചാ സാഹിബ് ഗുരുദ്വാരക്ക് മുന്നിൽ നിൽക്കുന്ന ഗജീന്ദറുടെ ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് ഇയാളുടെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ ഇന്ത്യയിൽ ബ്ലോക്ക് ചെയ്തിരുന്നു.
Discussion about this post