തിരുവനന്തപുരം : ഇന്ത്യയിൽ പി എസ് സി യുടെ പേരിൽ ഏറ്റവും കൂടുതൽ തട്ടിപ്പ് നടക്കുന്നത് കേരളത്തിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോഴിക്കോട് പിഎസ്‌സി അംഗത്തെ നിയമിക്കാൻ ഡിവൈഎഫ്ഐ നേതാക്കൾ ലക്ഷങ്ങൾ കോഴ വാങ്ങി എന്നുള്ള ആരോപണം അന്വേഷിക്കണം എന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. സർക്കാരിന്റെ പിന്തുണയോടെയാണ് ഇതെല്ലാം നടക്കുന്നത് എന്നും ഭരണസിരാകേന്ദ്രത്തിന്റെ നേരെയാണ് കോഴ ആരോപണം ഉയർന്നിട്ടുള്ളത് എന്നും സുരേന്ദ്രൻ ആരോപിച്ചു.
ഏറ്റവും കൂടുതൽ പിഎസ്‌സി അംഗങ്ങൾ ഉള്ളത് കേരളത്തിലാണ്. അതേസമയം തന്നെ അപ്രഖ്യാപിത നിയമന നിരോധനം ആണ് ഇവിടെ നടക്കുന്നത്. പൊതുമരാമത്ത് മന്ത്രിയുടെ പേര് പറഞ്ഞാണ് തട്ടിപ്പ് നടക്കുന്നത്. സർക്കാരിൽ ഏറ്റവും സ്വാധീനമുള്ള ഈ മന്ത്രിയുടെ അടുപ്പക്കാരനാണ് കോഴ വാങ്ങിയിരിക്കുന്നത്. ഭരണഘടന സ്ഥാപനത്തിലേക്കുള്ള നിയമനത്തിലാണ് തട്ടിപ്പ് എന്നുള്ളത് ഗൗരവതരമാണ്. സമഗ്രമായ അന്വേഷണമാണ് വേണ്ടത് എന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
കോഴിക്കോട് കേന്ദ്രീകരിച്ച് സിപിഎമ്മിന്റെ തീവെട്ടിക്കൊള്ളയാണ് നടക്കുന്നത്. മാനാഞ്ചിറയിലെ കോംട്രസ്റ്റ് ഏറ്റെടുക്കാതെ വലിയ ഹോട്ടൽ സമുച്ചയം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് സിപിഎം. സുപ്രീംകോടതിയും രാഷ്ട്രപതിയും ആവശ്യപ്പെട്ടിട്ട് പോലും സംസ്ഥാന സർക്കാർ കോംട്രസ്റ്റ് ഏറ്റെടുക്കാൻ തയ്യാറാവുന്നില്ല. കെഎസ്ആർടിസി ബസ്റ്റാൻഡ് നിർമ്മാണത്തിലും കോടികളുടെ അഴിമതിയാണ് നടന്നത്. കടപ്പുറത്തെ കണ്ണായ സ്ഥലത്ത് ഹോട്ടൽ പണിയാൻ തുറമുഖ വകുപ്പ് സിപിഎം നേതാവിന്റെ ബന്ധുവിന് സ്ഥലം നൽകിയത് മറ്റൊരു ക്രമക്കേടാണ്. എല്ലാത്തിനും സർക്കാരിന്റെ പിന്തുണ ഉള്ളതുകൊണ്ടാണ് ഈ മാഫിയകൾ തഴച്ചു വളരുന്നത് എന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
Discussion about this post