കൊച്ചി:വാഹനങ്ങളിൽ അവരവർക്ക് ഇഷ്ടം ഉള്ളത് പോലെ രൂപമാറ്റം വരുത്തിയും, സർക്കാർ ചിഹ്നങ്ങൾ ദുരുപയോഗിച്ചും, സുരക്ഷാ നിയമം അവഗണിച്ചും റോഡിലിറക്കുന്നവർക്കെതിരെ സ്വമേധയാ കേസെടുക്കുമെന്ന് പ്രഖ്യാപിച്ച് ഹൈക്കോടതി. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നമ്പർ പ്ലേറ്റില്ലാത്ത രൂപമാറ്റം വരുത്തിയ ജീപ്പോടിച്ച സംഭവമടക്കം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്.
ഇത്തരം കാര്യങ്ങൾക്ക് തടയിടാൻ അധികൃതർക്ക് കഴിവില്ല എന്ന് വിലയിരുത്തിയാണ് സ്വമേധയാ കേസെടുക്കാൻ കോടതി രജിസ്ട്രിയോട് നിർദ്ദേശിച്ചത്.കേസിൽ ഗതാഗത സെക്രട്ടറി, കേന്ദ്ര ധനമന്ത്രാലയം, ഉപരിതല ഗതാഗത മന്ത്രാലയം, സംസ്ഥാന സർക്കാർ, ഗതാഗത കമ്മിഷണർ, സംസ്ഥാന പൊലീസ് മേധാവി എന്നിവരെ എതിർകക്ഷികളാക്കും. വിഷയം വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.









