ന്യൂഡൽഹി : പാലക്കാട്ടെ ആർഎസ്എസ് നേതാവ് എ ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലവുമായി എൻഐഎ. കേസിന്റെ അന്വേഷണം യുഎപിഎയുടെ പരിധിയിൽ വരുമെന്നാണ് എൻഐഎ ഐജി സത്യവാങ്മൂലം നൽകിയിരിക്കുന്നത്. എൻഐഎ അന്വേഷണത്തിനെതിരായി കേസിലെ പ്രതിയായ കരമന അഷറഫ് മൗലവി നൽകിയ ഹർജിയിലാണ് എൻഐഎ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.
ആർഎസ്എസ് നേതാവ് എ ശ്രീനിവാസന്റെ കൊലപാതകത്തിന്റെ പിന്നിൽ വലിയ ഗൂഢാലോചനയാണ് നടന്നിട്ടുള്ളത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കുക എന്നുള്ളതാണ് പോപ്പുലർ ഫ്രണ്ടിന്റെ അജണ്ട. ഇതിന് തടസ്സമായി നിൽക്കുന്നവരെ ഉന്മൂലനം ചെയ്യുക എന്നുള്ളത് പോപ്പുലർ ഫ്രണ്ടിന്റെ രീതിയാണ് എന്നും എൻഐഎ സുപ്രീംകോടതിയിൽ അറിയിച്ചു.
തങ്ങളുടെ അജണ്ടക്ക് തടസ്സം നിൽക്കുന്നവരുടെ ഒരു പട്ടിക തന്നെ പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയിട്ടുണ്ട്. ആ പട്ടികയിലെ ഒരാൾ മാത്രമാണ് കൊല്ലപ്പെട്ട എ ശ്രീനിവാസൻ. ഇന്ത്യയിൽ ഭീകര പ്രവർത്തനം നടത്താൻ ശ്രമിക്കുന്ന പല രാജ്യാന്തര സംഘടനകളും ആയും പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ട്. അതിനാൽ തന്നെ എ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങൾ യുഎപിഎയുടെ പരിധിയിൽ വരുമെന്നും എൻഐഎ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചു.
Discussion about this post