കോഴിക്കോട്: പി എസ് സി അംഗമാകാം എന്ന് വാഗ്ദാനം ചെയ്ത് വാൻ തുക കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് സി പി എമ്മിൽ നിന്നും പുറത്താക്കപ്പെട്ട പ്രമോദ് കോട്ടൂളി ഇന്ന് പൊലീസിന് പരാതി നൽകും. കോഴ വിവാദത്തിന്റെ നിജസ്ഥിതി പുറത്ത് കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടാണിത്. രാവിലെ പതിനൊന്നു മണിയോടെ അഭിഭാഷകനോടൊപ്പം കോഴിക്കോട് കമ്മീഷണർ ഓഫീസിൽ എത്തിയാകും പരാതി നൽകുക.
എന്നാൽ പ്രമോദ് കോട്ടൂളിക്ക് പണം നൽകിയെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല എന്ന് വെളിപ്പെടുത്തി കൊണ്ട് പരാതിക്കാരൻ രംഗത്ത് വന്നത് ശ്രദ്ധേയമായി. പ്രമോദ് നല്ല സുഹൃത്താണെന്നും പരാതി നൽകിയിട്ടില്ലെന്നുമാണ് ഡോക്ടർ വ്യക്തമാക്കിയത്.
അതേസമയം പിഎസ്.സി കോഴ ആരോപണത്തില്‍ സത്യം പുറത്തു വരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സും ബിജെപിയും ഇന്ന് പരസ്യ പ്രതിഷേധ പരിപാടികൾക്ക് തുടക്കമിടും. ജില്ല കോൺഗ്രസ് കമ്മിറ്റി പുതിയ സ്റ്റാന്‍റ് പരിസരത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പ്രതീകാത്മകമായി ചെയ്യും. രാവിലെ പത്തിന് ബിജെപി കലക്ടറേറ്റ് മാര്‍ച്ച് നടത്തും. കോഴിക്കോട് കോഴ വിവാദത്തിൽ പ്രധാന പ്രതി മുഹമ്മദ് റിയാസ് ആണെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.








